ദില്ലി: കോൺഗ്രസ് (Congress) ഇല്ലാതെ പ്രതിപക്ഷ സഖ്യം സാധ്യമാകില്ലെന്ന് ശിവസേന (Shiv Sena). ശിവസേന നേതാവ് സഞ്ജയ് റാവത്ത് ( Sanjay Raut) രാഹുൽ ഗാന്ധിയുമായി (Rahul Gandhi) കൂടിക്കാഴ്ച നടത്തി. പുതിയ പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും ഒരു പ്രതിപക്ഷ സഖ്യം മാത്രം മതിയെന്നും സഞ്ജയ് റാവത്ത് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ആര് പ്രതിപക്ഷത്തിന്റെ മുഖം ആകുമെന്ന് ചർച്ച ചെയ്ത തീരുമാനിക്കേണ്ടതാണ്. ശിവസേന യുപിഎയിൽ (UPA) ചേരുമോ എന്നതിൽ ഉദ്ദവ് താക്കറെയുമായി ചർച്ച ചെയേണ്ടതുണ്ട്. രാഹുൽ ഗാന്ധി വൈകാതെ മുംബൈയിൽ എത്തുമെന്നും റാവത്ത് വ്യക്തമാക്കി.
അതേസമയം മൂന്നാം ബദൽ മുന്നണിയുമായി മുന്നോട്ട് പോകുന്ന ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് നേതാവുമായ മമതയ്ക്ക് പിന്തുണയുമായി ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ഇല്ലാത്ത സഖ്യം സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പാർട്ടികളുടെ സഖ്യം സാധ്യമാകുമെന്നും കോൺഗ്രസും ബിജെപിയിമില്ലാത്ത സഖ്യം 2024ൽ വരുമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. യുപിഎ നിലവിൽ ഇല്ലെന്ന മമതയുടെ പ്രസ്താവന വാസ്തവമാണ്. പ്രാദേശിക പാർട്ടികളാണ് ഇനി ഒരുമിക്കേണ്ടത്. ബിജെപിയെ നേരിടാൻ കോൺഗ്രസില്ലാത്ത സഖ്യത്തിന് കഴിയും എന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.