51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ (51st Kerala State Film Awards) പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി (Best Actor, Male) തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന ബെൻ ആണ് മികച്ച നടി (Best Actor, Female). ചിത്രം കപ്പേള.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച സിനിമ.
സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിച്ചു.
മികച്ച നടനുള്ള പുരസ്കാരങ്ങൾക്കായി ഫഹദ് ഫാസിൽ (മാലിക്, ട്രാൻസ്), ബിജു മേനോൻ (അയ്യപ്പനും കോശിയും), ഇന്ദ്രൻസ് (വേലുക്കാക്ക), സുരാജ് വെഞ്ഞാറമൂട് (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ജയസൂര്യ (വെള്ളം, സണ്ണി) എന്നിവർ തമ്മിൽ കടുത്ത മത്സരം നേരിട്ട വിധിനിർണ്ണയമായിരുന്നു.
നടിമാരിൽ നിമിഷ സജയൻ, അന്നാ ബെൻ, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയർന്ന സാധ്യതയിൽ നിലനിന്നത്.
സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് വിജയികളെ നിർണ്ണയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ ഡിജിറ്റൽ റിലീസിന് വഴിമാറിയ വർഷം കൂടിയായിരുന്നു 2020. മാർച്ച് മാസം വരെ സിനിമകൾ തിയേറ്റർ റിലീസ് ചെയ്തിരുന്നു.
കന്നഡ സംവിധായകൻ പി. ശേഷാദ്രിയും ചലച്ചിത്ര നിർമ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയിൽ അംഗമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 80 ഓളം സിനിമകൾ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സര രംഗത്തുണ്ടായിരുന്നു. പ്രാരംഭ ജൂറി 40 സിനിമകൾ വീതം കണ്ട ശേഷം അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി ഇതിൽ നിന്നും തിരഞ്ഞെടുത്ത സിനിമകൾ ശുപാർശ ചെയ്യുന്നതാണ് രീതി. അന്തിമ ജൂറിയിൽ ശേഷാദ്രിയും ഭദ്രനും അംഗങ്ങളാണ്.
ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം. ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവരും ഈ ജൂറിയിൽ അംഗങ്ങളാണ്.
ഡോ: പി.കെ. രാജശേഖരന്റെ നേതൃത്വത്തിലെ ജൂറിയാണ് രചനാ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ നിർണയിച്ചത്.