ചെന്നൈ: ചെന്നൈ ഐഐടി (Chennai IIT)ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ (Fathima Latheef) അച്ഛൻ അബ്ദുൾ ലത്തീഫ് (Abdul Latheef) തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി (M K Stalin) സംസാരിച്ചു. പ്രതിപക്ഷ നേതാവായപ്പോഴും ഇപ്പോൾ മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിൻ കൂടെത്തന്നെ നിൽക്കുന്നുവെന്ന് ലത്തീഫ് പറഞ്ഞു.
ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മരണം വരെയും പോരാടും. മദ്രാസ് ഐഐടി അധികൃതർ ഈ ദിവസം വരെ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുമ്പാകെ ഇന്നലെ ലത്തീഫ് മൊഴി നൽകിയിരുന്നു. കേസിൽ നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മൊഴി രേഖപ്പെടുത്തിയ ശേഷം ലത്തീഫ് പ്രതികരിച്ചത്. 2019 നവംബർ ഒൻപതിനാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.