പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ വീണ്ടും മാറ്റി. ജനുവരി 25 ലേക്കാണ് കേസ് മാറ്റി വെച്ചത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ കൂടുതൽ സമയം അനുവദിച്ചു കൊണ്ടാണ് കേസ് ജനുവരി 25-ലേക്ക് മാറ്റിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സെപ്തംബറിലണ് കേസിന്റെ വിചാരണ തുടങ്ങാൻ ആദ്യം തീരുമാനിച്ചത്. അന്നത് നവംബർ 25 ലേക്ക് മാറ്റി. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ പ്രതികളുടെ ആവശ്യം പരിഗണിച്ച് വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടിയത്. ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറാൻ കോടതി നിർദേശം നൽകി.
അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.