ഷില്ലോങ്: 26കാരിയായ വ്ലോഗർ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇരയ്ക്കെതിരെ പരാതിയുമായി പ്രതിയായ ആണ്‍കുട്ടി.
യുവതി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയുടെ പരാതി. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലാണ് സംഭവം.
ഷില്ലോങ്ങില്‍ നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മൂന്ന് ആണ്‍കുട്ടികള്‍ പിടിയിലായിരുന്നു. ഇവരെ കൂടാതെ ഒളിവിലുള്ള നാലാമനാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസില്‍ മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഈ ആണ്‍കുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
‘പ്രായപൂർത്തിയായിട്ടില്ലാത്ത പ്രതികളില്‍ ഒരാള്‍ റിൻജാ പൊലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ ഒരു പരാതി നല്‍കിയിട്ടുണ്ട്. സംഭവദിവസം യുവതി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി’- ഈസ്റ്റ് ഖാസി ഹില്‍സ് എസ്.പി ഋതുരാജ് രവി പറഞ്ഞു.
ഇതനുസരിച്ച് പോക്സോ, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടന്നുവരികയുമാണ്. കൂട്ട ബലാത്സംഗത്തിൻ്റെ വീഡിയോ വാട്ട്‌സ്‌ആപ്പില്‍ വൈറലായതിനെ തുടർന്ന് ഏപ്രില്‍ 20നാണ് യൂട്യൂബറായ 26കാരി പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ മൂന്ന് പ്രതികളെയും ഈസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവർമാരും യൂട്യൂബില്‍ 75,000 സബ്സ്ക്രൈബേഴ്സും ഉള്ള യുവതി ഒരു ഗെയ്മർ കൂടിയാണ്.
“ഗെയിമർ ആയ എൻ്റെ സുഹൃത്ത് എനിക്ക് മയക്കുമരുന്ന് നല്‍കി. തുടർന്ന് നടന്നത് കൂട്ടബലാത്സംഗമായിരുന്നു. ഞാനൊരു ഇരയാണെന്ന് നിങ്ങള്‍ക്കറിയാമോ”- എന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ യുവതി പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.