തിരുവനന്തപുരം: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തില്‍ത്തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) റദ്ദാക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.
ചിദംബരം. പ്രകടനപത്രികയില്‍ പരാമർശിച്ചിട്ടില്ലെങ്കിലും സി.എ.എ റദ്ദാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പൗരത്വഭേദഗതി നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആരോപണം ഉന്നയിക്കുന്നു. പ്രകടനപത്രിക നീണ്ടുപോയതിനാലാണ് വിഷയം ഒഴിവാക്കിയത്. കഴിഞ്ഞ പത്ത് വർഷം ബി.ജെ.പി തങ്ങളുടെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് രാജ്യത്തിന് വലിയ നഷ്ടം വരുത്തിവച്ചെന്നും ചിദംബരം പറഞ്ഞു.
അഞ്ച് നിയമങ്ങള്‍ പൂർണമായും റദ്ദ് ചെയ്യപ്പെടും. താൻ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനാണ്. പൗരത്വഭേദഗതി നിയമം ഭേദഗതിചെയ്യുന്നതിന് പകരം തീർച്ചയായും റദ്ദാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് നിയമത്തെ എതിർത്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ശശി തരൂർ പാർലമെന്റില്‍ സംസാരിച്ചത് ചൂണ്ടിക്കാട്ടിക്കൊണ്ട് ചിദംബരം തള്ളി.
സംസ്ഥാന തിരഞ്ഞെടുപ്പെന്ന മട്ടിലാണ് പിണറായി കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പോരാടാനും ഡല്‍ഹിയില്‍ സർക്കാർ രൂപീകരിക്കാനും കോണ്‍ഗ്രസാണ് മികച്ചത്. സി.പി.എം ഒരു ഒറ്റ സംസ്ഥാന പാർട്ടിയാണ്.
അയോധ്യയിലെ രാമക്ഷേത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അയോധ്യയില്‍ ഇപ്പോള്‍ ഒരു ക്ഷേത്രമുണ്ട്. ഇക്കാര്യം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതോടെ ഈ കഥ അവസാനിക്കണം. രാജ്യം ആര് ഭരിക്കണമെന്നതില്‍ ക്ഷേത്രത്തിന് ഒരു പങ്കുമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.