തൃശൂര്‍: കേരളസമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ച സഹകരണമേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേരളത്തോട് ബിജെപിയ്ക്ക് വിദ്വേഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്നലെ തൃശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തെയും കേരളാസര്‍ക്കാരിനേയും വിമര്‍ശിച്ച പ്രധാനമന്ത്രിക്കുള്ള മറുപടി കരുവന്നൂരിലെ വാര്‍ത്തസമ്മേളനത്തിലാണ് പിണറായി നല്‍കിയത്. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടുകള്‍ ഇല്ലെന്നും തെറ്റുകാരോട് ഒരു മര്യാദയും ഉണ്ടാകില്ലെന്നും അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും പറഞ്ഞു.
കേരളത്തിലെ സഹകരണമേഖലയോടുള്ള ബിജെപിയുടെ സമീപനം സഹകരണമേഖലയെ തകര്‍ക്കുക എന്നുള്ളതാണ്. ഓരോ സഹകരണ സ്ഥാപനങ്ങളിലും കോടികളുടെ വായ്പകളും ഇടപാടുകളുമാണ് നടക്കുന്നത്. ചുരുക്കം ചില സ്ഥാപനങ്ങളില്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ തെറ്റുകാരോട് സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പറഞ്ഞു. നോട്ട് നിരോധന കാലത്ത് സഹകരണമേഖലയെ വേട്ടയാടാന്‍ ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. അന്ന് സര്‍ക്കാര്‍ സഹകരണമേഖലയോടൊപ്പം നിന്നെന്നും പറഞ്ഞു.
നല്ല നിലയിലാണ് സഹകരണമേഖലയെ സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്നത്. സിപിഎം ജില്ലാക്കമ്മറ്റി ആദായിനികുതി ഫയല്‍ ചെയ്യുന്നില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധ്യം അക്കൗണ്ട് മരവിപ്പിച്ചാലും തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പിന്നോക്കം പോകില്ല. അതുകൊണ്ട് സുരേഷ്‌ഗോപിയ്ക്ക് രക്ഷപ്പെടാമെന്ന് കരുതേണ്ടതെന്ന് പറഞ്ഞു. ബിജെപി സിപിഎം ഡീല്‍ എന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളോട് പറയുന്ന കാര്യം നടപ്പാക്കുന്ന ശീലമാണ് തങ്ങള്‍ക്കുള്ളതെന്നും കടമെടുപ്പ് കേസില്‍ കേരളത്തിന് തിരിച്ചടി കിട്ടിയെന്ന പ്രചരണത്തില്‍ എന്താണ് തിരിച്ചടി എന്ന് ചോദിച്ച അദ്ദേഹം കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി ഹര്‍ജി സ്വീകരിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞു. ഹര്‍ജി പിന്‍വലിച്ചാലേ പണം നല്‍കുന്ന എന്ന കേന്ദ്ര നിലപാടിനെ തള്ളി സുപ്രീംകോടതി ഹര്‍ജി സ്വീകരിക്കുകയാണ് ചെയ്തത്. 10 വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് വെച്ച് വോട്ടു ചോദിക്കാന്‍ ബിജെപിയ്ക്ക് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.