കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. സുഹൃത്തിന്റെ അലമാരയില്‍ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ചെങ്ങമനാട് സ്വദേശി ആതിര എന്ന 26 കാരിയാണ് മരട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം സുഹൃത്തിന്റെ വീട്ടിലെത്തിയ ആതിര വീട്ടുകാർ കാണാതെ അലമാരയില്‍ സൂക്ഷിച്ച സ്വർണം കൈക്കലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷമാണ് സ്വർണം നഷ്ടപ്പെട്ടകാര്യം വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാർ പ്രതിയെ വിളിച്ചുചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചു.
തുടർന്ന് പരാതിക്കാരി ആതിരയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. താൻ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ പ്രതി മോഷ്ടിച്ച ആഭരണങ്ങള്‍ക്കു പകരം മുക്കുപണ്ടങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ കൊണ്ടുപോയി ഇട്ടു. മുക്കുപണ്ടങ്ങള്‍ തിരിച്ചറിഞ്ഞ പരാതിക്കാരി മരട് പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സാമ്ബത്തിക ബാധ്യതയാണ് കുറ്റം ചെയ്യാൻ ആതിരയെ പ്രേരിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.