കാവാലം: കാവാലത്ത് നിയമവിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരനായ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍.
കാവാലം പത്തില്‍ച്ചിറ വീട്ടില്‍ അനന്തു(26) വിനെയാണ് പ്രേരണാക്കുറ്റം ചുമത്തി കൈനടി പോലീസ് അറസ്റ്റുചെയ്തത്. കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപ്പറയില്‍ ആർ.വി. തിലകിന്റെ മകള്‍ ആതിരാ തിലകിന്റെ(25) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ജനുവരി അഞ്ചിനാണ് ആതിരയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ അനന്തുവുമായി ആതിരയുടെ വിവാഹം 2021 നവംബറില്‍ മോതിരം കൈമാറി തീരുമാനിച്ചിരുന്നു.
സംഭവദിവസം ആതിരയുടെ വീട്ടില്‍വെച്ച് ഇരുവരും വഴക്കിടുകയും പ്രതി ആതിരയെ മർദിക്കുകയും ചെയ്തു. തുടർന്നുണ്ടായ മാനസികവിഷമത്താല്‍ ആതിര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കൈനടി പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)