തലശ്ശേരി: എരഞ്ഞോളി പുഴയോരത്ത് കണ്ടല്‍ക്കാട് കൈയേറ്റം വീണ്ടും വ്യാപകമായി. ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്താണ് ബുധനാഴ്ച മുതല്‍ കണ്ടല്‍ക്കാട് കൈയേറ്റം കണ്ടെത്തിയത്.
മത്സ്യകൃഷി നടത്താനാണ് കണ്ടല്‍ വെട്ടിനശിപ്പിക്കുന്നതെന്നാണ് പ്രാഥമിക വിവരം. നേരത്തേ വലിയൊരു ഭാഗം കണ്ടല്‍ നശിപ്പിച്ച സ്ഥലത്താണ് വീണ്ടും കൈയേറ്റം. ജൈവ സമ്ബത്തായ കണ്ടല്‍ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ഒന്നരവർഷം മുമ്ബ് ചെമ്മീൻ കൃഷി നടത്താൻ കണ്ടല്‍ക്കാടുകള്‍ വൻതോതില്‍ നശിപ്പിച്ച സ്ഥലത്താണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ വീണ്ടും കണ്ടല്‍ നശിപ്പിച്ച് മത്സ്യകൃഷി നടത്താൻ നീക്കം നടക്കുന്നത്.
കൈയേറ്റത്തിനെതിരെ ഡി.വൈ.എഫ്.ഐ നേരത്തെ കൊടിനാട്ടി പ്രതിഷേധിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ ഇടപെട്ട് തടഞ്ഞിരുന്നു. ഇവിടെ വീണ്ടും മത്സ്യകൃഷിക്കായി സ്ഥലമുടമയുടെ അനുമതിയില്‍ മറ്റൊരു വ്യക്തിയാണ് പുഴക്ക് സമീപം ബണ്ടുകള്‍ നിർമിക്കാൻ മരത്തടികള്‍ എത്തിച്ചത്. നഗരസഭയിലെ 13ാം വാർഡില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കണ്ടല്‍ വെട്ടിമാറ്റിയിടത്ത് നിലവില്‍ ചതുപ്പാണ്. ഇതിലൂടെയാണ് മണ്ണുമാന്തി യന്ത്രമിറക്കിയത്.
മത്സ്യകൃഷിയുടെ പേരില്‍ വലിയരീതിയിലുള്ള കണ്ടല്‍ നശീകരണമാണ് നടക്കുന്നത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ നടപടികള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തലശ്ശേരി ടൗണ്‍ ഈസ്‌റ്റ് മേഖല സെക്രട്ടറി എസ്. സുർജിത്ത്, പ്രസിഡന്റ് എ.ടി. സിജിന, അമല്‍രാജ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.