തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
രണ്ടു ഘട്ടമായി മാര്‍ച്ച് 27 വരെ നീളുന്ന രീതിയില്‍ സമ്ബൂര്‍ണ ബജറ്റ് സമ്മേളനമാണു ചേരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ നേരത്തേ പിരിയും. 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 14 വരെയായിരിക്കും സഭ സമ്മേളിക്കുക. 12 ദിവസത്തെ ഇടവേളക്ക് ശേഷം ഫെബ്രുവരി 26ന് വീണ്ടും ചേരും. സര്‍ക്കാറുമായി പരസ്യ ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തുന്നതിനാല്‍ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
സര്‍ക്കാര്‍ തയാറാക്കി നല്‍കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര വിമര്‍ശനം ഉള്‍പ്പെടെയുള്ളവ കടന്നുവന്നേക്കാം. ഇതില്‍ ഗവര്‍ണര്‍ ഏതെങ്കിലും ഭാഗം വായിക്കാതെ വിടുമോ എന്നതടക്കം നിര്‍ണായകമാണ്. ഭരണഘടനാ ചുമതല നിര്‍വഹിക്കാൻ ബാധ്യസ്ഥനാണെന്നും നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ് ചേരുന്ന സമ്മേളനം രാഷ്ട്രീയ വിവാദങ്ങളാല്‍ ഏറെ പ്രക്ഷുബ്ധമാകും.