നെടുമ്ബാശ്ശേരി: വിമാനത്താവളങ്ങളില്‍ ഫുള്‍ ബോഡി സ്കാനര്‍ സ്ഥാപിക്കുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റീസിന്‍റെ അനുമതി.
മേയ് മാസത്തോടെ ഡല്‍ഹി വിമാനത്താവളത്തിലായിരിക്കും ആദ്യമായി സ്ഥാപിക്കുക. നെടുമ്ബാശ്ശേരി ഉള്‍പ്പെടെ മറ്റ് ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ഥം സ്ഥാപിച്ച് പോരായ്മകള്‍ എന്തൊക്കെയെന്ന് പരിശോധിച്ചിരുന്നു. ഇത് പരിഹരിച്ചാണ് ദല്‍ഹിയില്‍ സ്ഥാപിക്കുന്നത്.
മണിക്കൂറില്‍ 300 യാത്രക്കാരെവരെ പരിശോധിക്കാൻ സാധിക്കും. നെടുമ്ബാശ്ശേരിയില്‍ ആറെണ്ണം സ്ഥാപിക്കാനാണ് നിര്‍ദേശം. ഒരു മെഷീന് മൂന്നുകോടി രൂപയാണ് വില. ഫുള്‍ ബോഡി സ്കാനര്‍ സജ്ജമാകുന്നതോടെ ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണവും മയക്കുമരുന്നും കടത്തുന്നത് വലിയൊരളവുവരെ തടയാം. മാത്രമല്ല വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടുകയും ചെയ്യും. വിദേശരാജ്യങ്ങളിലെ പല വിമാനത്താവളങ്ങളിലും ഫുള്‍ ബോഡി സ്കാനര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.