ചാവക്കാട്: റോഡ് നവീകരണത്തിന്റെ പേരില്‍ നഗരഹൃദയത്തില്‍ ഗതാഗത നിയന്ത്രണം തുടങ്ങിയിട്ട് രണ്ട് മാസം. മേഖലയിലെ ഇരുനൂറിലേറെ വ്യാപാരികളുടെ കച്ചവടം ഇതോടെ വഴിമുട്ടി.
പൊലീസ് സ്റ്റേഷനു മുന്നില്‍ കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 28 മുതലാണ് ഗതാഗത നിയന്ത്രണം തുടങ്ങിയത്. കള്‍വര്‍ട്ട് നിര്‍മാണം കഴിഞ്ഞെങ്കിലും ബസ് സര്‍വിസ് മാത്രം അനുവദിച്ചിട്ടില്ല. രണ്ടു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. കള്‍വര്‍ട്ട് നിര്‍മാണത്തിനുശേഷം ചാവക്കാട് സെന്ററിനും മുതുവട്ടൂരിനും മധ്യേ റോഡ് ഉയര്‍ത്തുകയാണെന്നും ഇതിനാല്‍ 25നും 26നും പകലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തക്കുറിപ്പില്‍.
എന്നാല്‍, ഈ ദിവസങ്ങള്‍ കടന്നുപോയെങ്കിലും റോഡ് ഉയര്‍ത്തല്‍ ആരംഭിച്ചിട്ടില്ല. രണ്ട് മാസമായി ഇതുവഴി ബസ് സര്‍വിസുമില്ല. ചാവക്കാട് മേഖലയില്‍ ഏറ്റവും തിരക്കുള്ള ഭാഗമാണിത്. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കൻഡറി സ്കൂള്‍, ചാവക്കാട് പൊലീസ് സ്റ്റേഷൻ, നഗരസഭ ഓഫിസ്, എം.എല്‍.എ ഓഫിസ്, താലൂക്ക് ഓഫിസ്, സബ് ജയില്‍, രജിസ്ട്രാര്‍ ഓഫിസ്, മണത്തല വില്ലേജ് ഓഫിസ് എന്നിവ കൂടാതെ ഇരുനൂറിലേറെ വ്യാപാര സ്ഥാപനങ്ങളും മൂന്ന് ബാങ്കുകളും നഗരസഭ ആയുര്‍വേദ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി തുടങ്ങിയവയും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാര സ്ഥാപനത്തിലൊന്നും കച്ചവടം നടക്കുന്നില്ലെന്നാണ് മേഖലയിലെ വസ്ത്രവ്യാപാരിയായ എച്ച്.എസ്. നാസറിന്റെ പ്രതികരണം.
ബസ് ഗതാഗതം മുടങ്ങിയതോടെ നഗരസഭ പരിസരത്തെ ഓട്ടോ പാര്‍ക്കിങ്ങിലെ തൊഴിലാളികള്‍ക്കും പണിയില്ലാത്ത അവസ്ഥയാണ്. റോഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കാനകളുടെ മുകളിലെ സ്ലാബുകള്‍ ഉയരം കൂടിയവയാണിട്ടിട്ടുള്ളത്. ചില ഭാഗങ്ങളില്‍ സ്ലാബുകള്‍ കൂട്ടിയിട്ടും ചില ഭാഗങ്ങളില്‍ കാനകള്‍ മൂടാതെയുമാണിട്ടിരിക്കുന്നത്. ഉയരം കൂടിയ സ്ലാബുകള്‍ കാരണം സ്ഥാപനങ്ങളിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാനാവാത്ത സ്ഥിതിയുമുണ്ട്. സ്ലാബ് മൂടാത്തതിനാല്‍ കാല്‍നടക്കാരും അപകട ഭീതിയിലാണ്.