ഹൈദരാബാദ്: തെലുങ്കാന ചേന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് വെങ്കിടസ്വാമിയുടെ വീട്ടില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്.
ഈ മാസം 30ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇഡി നടപടി. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തകള്‍ നല്‍കുന്ന സൂചന.
വിവേകിന്‍റെ ഉടമസ്ഥതയിലുള്ള കന്പനിയുമായി ബന്ധപ്പെട്ട് എട്ടു കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നാണ് ആരോപണം. തെലുങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് (സിഇഒ) ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
ഹൈദരാബാദില്‍ നടന്ന പൊതുപരിപാടില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍നിന്ന് രാജിവച്ചാണ് വിവേക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും സന്പന്നനായ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. വിവേകിനും ഭാര്യക്കുമായി 660 കോടി രൂപയുടെ ആസ്തിയാണുള്ളത്. വിവേകിന്‍റെ വാര്‍ഷിക വരുമാനം കഴിഞ്ഞ സാന്പത്തിക വര്‍ഷം 6.26 കോടി രൂപയും ഭാര്യയുടേത് 9.61 കോടി രൂപയുമായിരുന്നു.