തിരുവനന്തപുരം: വര്‍ഷങ്ങളായി ടാറിടാതെ ചെളിക്കുണ്ടായി കിടക്കുന്ന റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് കുഞ്ചിവീട് – പൂന്തി റോഡ് നിവാസികള്‍.
കുമാരപുരം പൂന്തി റോഡില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന കുഞ്ചുവീട് നഗര്‍ റോഡ് പൂര്‍ണമായി തകര്‍ന്ന് ചെളിക്കുളമായി മാറിയിട്ട് വര്‍ഷങ്ങളായി.
മഴക്കാലത്ത് കാല്‍നട, ഇരുചക്രവാഹന യാത്രികര്‍ക്ക് ഇതുവഴിയുള്ള യാത്ര ദുരിതമാണ്.മെഡിക്കല്‍ കോളേജിന് പിന്നില്‍ മഞ്ചാടി മുതല്‍ കുഞ്ചുവീട് നഗര്‍ കഴിഞ്ഞ് പൂന്തി റോഡ് വരെയുള്ള ഭാഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ചിട്ടിട്ട് ഏകദ്ദേശം നാല് വര്‍ഷത്തോളമായി.
ആദ്യം സ്വീവറേജ് പൈപ്പിടല്‍,പിന്നീട് കെ.എസ്.ഇ.ബി കേബിള്‍ ഇടല്‍,തുടര്‍ന്ന് സിറ്റി ഗ്യാസിനായുള്ള ജോലികള്‍ അങ്ങനെ മാറി മാറിയുള്ള ‘പണികളാണ്’ പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയത്.
2019ലാണ് സ്വീവറേജ് പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചത്.
ടാറിംഗിനായി മുൻപ് 1കോടി 96 ലക്ഷവും ഓട നിര്‍മ്മാണത്തിനായി ഇക്കഴിഞ്ഞ 7ന് 55 ലക്ഷം രൂപയും അനുവദിച്ചു. ഓട നിര്‍മ്മാണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ടാറിടല്‍ തുടങ്ങാൻ കഴിയുള്ളൂവെന്നാണ് ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്.
നവീകരണമില്ലാതെ കുഞ്ചിവീട് – പൂന്തി റോഡ്
എളുപ്പം എത്താമായിരുന്നു
മെഡിക്കല്‍ കോളേജ്,ആര്‍.സി.സി,ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ട്രാഫിക് സിഗ്നല്‍ ഇല്ലാതെ പെട്ടെന്ന് എത്താൻ കഴിയുന്ന റോഡായിരുന്നു ഇത്.എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം അതിന് ഇപ്പോള്‍ സാധിക്കില്ല.
ഇപ്പോഴത്തെ അവസ്ഥ
നടക്കുമ്ബോള്‍ പോലും തെന്നിവീഴും എന്ന അവസ്ഥയാണ്.മഴ വന്നാല്‍ ചെളിയില്‍ കാല്‍ പുതയും.വിദ്യാര്‍ത്ഥികളും പ്രായമായവരും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. നൂറ്റിയമ്ബതോളം കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.പലരും വീട് മാറി ബന്ധുവീടുകളിലേക്കും വാടകവീട്ടിലേക്കും മാറി.
താത്കാലിക പരിഹാരവും ‘പണി’ തന്നെ
ചെളിക്കെട്ടിന് താത്കാലിക പരിഹാരമായി ചില ഭാഗങ്ങളില്‍ റോഡ് പൊളിച്ച വേസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ദുരിതയാത്രയ്ക്ക് മാറ്റമില്ല.പലഭാഗത്തും ഇത് കുന്നുകൂടി കിടക്കുന്നതിനാല്‍ ഇരുചക്രങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.