അഹ്മദാബാദ്: കപ്പിനും ചുണ്ടിനുമരികെ കിരീടം കൈവിട്ടുപോയ ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്‍ലി.
ടൂര്‍ണമെന്റില്‍ ഉടനീളം ഗംഭീര ഫോമിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തകര്‍പ്പൻ ബാറ്റിങ്ങാണ് ആതിഥേയരെ കലാശക്കളിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഈ മികവിനാണ് െപ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം കോഹ്‍ലിയെ തേടിയെത്തിയത്.
11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സാണ് ‘കിങ് കോഹ്‍ലി’ അടിച്ചുകൂട്ടിയത്. ഉജ്ജ്വല ഫോമിലുള്ള ഇന്ത്യൻ താരം മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് ഈ ലോകകപ്പില്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡും ക്രീസിലെ ഈ പടയോട്ടത്തിനിടയില്‍ കോഹ്‍ലി സ്വന്തമാക്കി. 95.65 ശരാശരിയിലാണ് 765 റണ്‍സ് വാരിക്കൂട്ടിയത്. 90.3 സ്ട്രൈക്ക് റേറ്റിലാണിത്. ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ ബാറ്റിങ് ദുഷ്‍കരമായ ട്രാക്കില്‍ 63 പന്തിലായിരുന്നു അര്‍ധശതകം.
ഈ ലോകകപ്പ് 35കാരനായ കോഹ്‍ലിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ നേട്ടങ്ങളുടേതാണ്. ഇതിഹാസ താരം സചിൻ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഏകദിനത്തില്‍ 50 സെഞ്ച്വറി തികക്കുന്ന ആദ്യ കളിക്കാരനായി കോഹ്‍ലി ചരിത്രത്തില്‍ ഇടംനേടിയത് ഈ ലോകകപ്പ് കാലത്താണ്. എങ്കിലും, തകര്‍പ്പൻ ഫോമിലായിരുന്ന ടീം കിരീടത്തിന് തൊട്ടരികെ കലാശപ്പോരില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഏറെ നിരാശനായിരുന്നു കോഹ്‍ലി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത് 240 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ട്രാവിസ് ഹെഡിന്റെ തകര്‍പ്പൻ സെഞ്ച്വറിയുടെ പിൻബലത്തില്‍ ആറുവിക്കറ്റിനാണ് ആസ്ട്രേലിയ ആറാം തവണ ലോകകപ്പില്‍ മുത്തമിട്ടത്.