ഗാസയിലെ ജനങ്ങള്‍ക്ക് മൂന്ന് ലക്ഷം ഡോളര്‍ ( 2,49,79,920 രൂപ ) സഹായം നല്‍കുമെന്ന് സമാധാന നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി.
എക്സിലൂടെയാണ് ( ട്വിറ്റര്‍ ) ഇക്കാര്യമറിയിച്ചത്. ഗാസയില്‍ 500ലേറെ പേരുടെ മരണത്തിനിടയാക്കിയ അല്‍ – അഹ്‌ലി ആശുപത്രി ബോംബാക്രമണത്തെ മലാല അപലപിച്ചു. ഇസ്രയേലിലും പാലസ്തീനിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാധാനത്തിന് അപേക്ഷിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ ശബ്ദം. കൂട്ടായ ശിക്ഷ ഒന്നിനും പരിഹാരമല്ല.
ഗാസയിലെ ജനസംഖ്യയുടെ പകുതിയും 18 വയസില്‍ താഴെയുള്ളവരാണ്. അവരുടെ ജീവിതകാലം മുഴുവനും ബോംബാക്രമണത്തിനും അന്യായമായ അധിനിവേശത്തിനും നടുവിലാകരുത്. ഗാസയിലേക്ക് മാനുഷിക സഹായമെത്താൻ ഇസ്രയേല്‍ അനുവദിക്കണമെന്നും മലാല പറഞ്ഞു. മൂന്ന് ചാരിറ്റി സംഘടനകള്‍ വഴിയാണ് പാലസ്തീനി ജനതയ്ക്കായി മലാല സംഭാവന നല്‍കുന്നത്. ഇത്തരം സംഘടനകള്‍ക്ക് മറ്റുള്ളവര്‍ സഹായം നല്‍കണമെന്നും മലാല അഭ്യര്‍ത്ഥിച്ചു.