മൂന്നാര്‍: കാട്ടുകൊമ്ബൻ പടയപ്പയെ പ്രകോപിപ്പിച്ച് യുവാക്കള്‍. കുണ്ടള എസ്റ്റേറ്റില്‍ ശാന്തനായി എത്തിയ ആനയെ പ്രകോപിപ്പിക്കാനായിരുന്നു യുവാക്കളുടെ ശ്രമം.
ശബ്‌ദമുണ്ടാക്കി ആനയുടെ ശ്രദ്ധ തിരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇറങ്ങുന്ന സ്ഥലത്ത് കൃഷികള്‍ക്കും കടകള്‍ക്കും നാശനഷ്ടം വരുത്തുകയല്ലാതെ പടയപ്പയ്ക്ക് ആളുകളെ ഉപദ്രവിക്കുന്ന സ്വഭാവം ഇല്ല. എസ്റ്റേറ്റിലൂടെ നടന്നു പോയ ആനയെ വഴിയാത്രക്കാരായ യുവാക്കള്‍ പ്രകോപിപ്പിച്ചതോടെയാണ് പടയപ്പ മുന്നോട്ട് വന്നത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ പടയപ്പ ആക്രമിക്കുന്ന ദൃശ്യങ്ങളൊന്നുമില്ല. ഇതേ രീതിയില്‍ മറ്റ് കാട്ടാനകളെ വിനോദ സഞ്ചാരികള്‍ ശല്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം മൂന്നാറില്‍ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനില്‍ എത്തിയ പടയപ്പ റേഷൻ കട മുഴുവനായും തകര്‍ത്തു. എസ്റ്റേറ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികള്‍ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയിരുന്നു. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേല്‍ക്കൂര തകര്‍ത്തിരുന്നു.
ഇതിന് മുൻപും എസ്റ്റേറ്റില്‍ എത്തിയിരുന്ന പടയപ്പ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികള്‍ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക് കടന്നത്. അതേസമയം കാട്ടാന അപകടകാരിയല്ലെന്നും തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട അരിയും മറ്റ് ഉല്‍പ്പന്നങ്ങളും നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.