ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ഡല്‍ഹി പൊലീസ് റെയ്ഡ്. യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ ഡല്‍ഹിയിലെ വസതിയിലാണ് രാവിലെ പരിശോധന നടന്നത്.
ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിന്‍റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് യെച്ചൂരിയുടെ വസതിയില്‍ റെയ്ഡ് നടത്തുന്നത്.
ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസിന്‍റെ റെയ്ഡ് നടക്കുകയാണ്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ വ്യാപക പരിശോധന നടത്തുന്നത്.
വീഡിയോ ജേര്‍ണലിസ്റ്റ് അഭിസാര്‍ ശര്‍മ, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഭാഷാ സിങ്, ഊര്‍മിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍ക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ, പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവര്‍ത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈല്‍ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പരഞ്ജോയ് ഗുഹ താകുര്‍ത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയില്‍ താമസിക്കുന്ന ടീസ്റ്റയെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസിന്‍റെ നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.