തിരുവനന്തപുരം : എംജി സർവകലാശാല (MG University) സെനറ്റ് തെരഞ്ഞെടുപ്പിനിടെ (Senate Election) എസ്എഫ്ഐയും (SFI) എഐഎസ്എഫും (AISF) തമ്മിലുണ്ടായ സംഘർഷത്തിൽ (clash) പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി (CPI State Secretary) കാനം രാജേന്ദ്രൻ (Kanam Rajendran). മർദ്ദനമേറ്റവർക്കെതിരെ കേസെടുക്കുന്നത് പുതിയ സംഭവമല്ലെന്ന് എഐഎസ്എഫിനെ അനുകൂലിച്ചും എസ്എഫ്ഐയുടെ പരാതിയെ പരോക്ഷമായി വിമർശിച്ചും അദ്ദേഹം പറഞ്ഞു.
എംജി സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സിപിഐയുടെ യുവജന സംഘടനകൾക്ക് പ്രതികരിക്കാൻ കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്നാണ് തങ്ങളുടെ നിലപാട്. എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് നേതാക്കൾക്കെതിരെ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് എഐഎസ്എഫ് നേതാക്കൾക്കാണ് മർദ്ദനമേറ്റതെന്ന് അദ്ദേഹം പറയാതെ പറഞ്ഞത്. ഇത്തരം സംഭവങ്ങൾ നേരിട്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎപിഎ കേസുകളിൽ ഇന്ത്യയൊട്ടാകെ ഇടതുപക്ഷത്തിന് ഒരു നിലപാടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരിനിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇടതുപക്ഷ നിലപാടെന്ന് കാനം രാജേന്ദ്രൻ വിശദീകരിച്ചു. പന്തീരാങ്കാവിൽ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ നേരത്തെ തന്നെ സിപിഐ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.