കൊല്‍ക്കത്ത: ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരിയും കോണ്‍ഗ്രസ് നേതാവ് കൗസ്താവ് ബാഗ്ചിയും പശ്ചിമ ബംഗാളില്‍ പ്രതിഷേധ റാലിയില്‍ ഒന്നിച്ച് അണിനിരന്നു.
മമത സര്‍ക്കാരിന്റെ അഴിമതിയില്‍ ദുരിതമനുഭവിക്കുന്ന സ്കൂള്‍ ഉദ്യോഗാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. സൗത്ത് കൊല്‍ക്കത്തയിലെ കാമാക് സ്ട്രീറ്റില്‍ പ്രതിഷേധിച്ച സ്‌കൂള്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രകടനം നടത്തി. റാലിയില്‍ പങ്കെടുക്കാൻ തന്നെ ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തതെന്നും അതില്‍ കോണ്‍ഗ്രസ് നേതാവ് വന്നതില്‍ എന്താണ് കുഴപ്പമെന്നും സുവേന്ദു അധികാരി ചോദിച്ചു.
അഴിമതിക്കാരായ തൃണമൂലിനെതിരായ ഏതെങ്കിലും റാലിയിലോ പരിപാടിയിലോ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നും സുവേന്ദു അധികാരിക്കൊപ്പം നടക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൗസ്താവ് ബാഗ്ചി പറഞ്ഞു. ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി റാലിയില്‍ പങ്കെടുക്കുന്നത് അവര്‍ക്കിടയിലുള്ള നിശ്ശബ്ദ ധാരണയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഭവവികാസത്തോട് പ്രതികരിച്ച് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
സ്‌കൂള്‍ ജോലി അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് തൃണമൂല്‍ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.