ഡല്‍ഹി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നാളെ തെളിയുന്നത് ഇന്‍ഡ്യ മുന്നണിയുടെ കന്നിപരീക്ഷണത്തിന്‍റെ വിജയവും.
ഉത്തര്‍പ്രദേശിലെ ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് ഇന്‍ഡ്യ മുന്നണി ആദ്യമായി മത്സരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയുടെ വ്യത്യസ്ത സമിതികളുടെ യോഗം 13ന് ചേരും.
യുപിയില്‍ സമാജ്‍വാദി പാര്‍ട്ടി എം.എല്‍.എ ആയിരുന്ന ദാരാസിംഗ് ചൗഹാൻ, കടുത്ത ആത്മവിശ്വാസത്തോടെയാണ് രാജി വച്ചു ബി.ജെ.പിയില്‍ ചേര്‍ന്നു വീണ്ടും ഘോസിയില്‍ നിന്നും ജനവിധി തേടുന്നത്. മുൻ എം.എല്‍.എ സുധാകര്‍ സിംഗിനെ എസ്.പി, സൈക്കിള്‍ ചിഹ്നത്തില്‍ ഇറക്കിയതോടെ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ വേണ്ടെന്നു വച്ചു. ആര്‍ എല്‍ ഡിയും ഇടത് പാര്‍ട്ടികളും ആര്‍ ജെ ഡിയും പിന്തുണ നല്‍കി. ബി.എസ്.പിയും സ്ഥാനാര്‍ഥിയെ ഒഴിവാക്കിയെങ്കിലും ഈ വോട്ട് ഇന്‍ഡ്യക്കാണോ അതോ എൻ.ഡി.എയ്ക്കാണോ എന്ന് അറിയാൻ നാളെ കൂടി കാത്തിരിക്കണം.
ജാര്‍ഖണ്ഡ്,ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണത്തെ പോലെ പ്രതിപക്ഷ നിര ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടാണ്. 543 അംഗ ലോക്സഭയിലെ 80 ലോക് സഭാ മണ്ഡലങ്ങള്‍ യുപിയിലാണ്. അതുകൊണ്ട് ഹിന്ദി ഹൃദയഭൂമിയില്‍ നടക്കുന്ന ഘോസി പോരാട്ടത്തിലേക്കാണ് എല്ലാ കണ്ണുകളും എത്തി നില്‍ക്കുന്നത്. 13-ാം തിയതി ശരത് പവാറിന്‍റെ ഡല്‍ഹി വസതിയില്‍ ചേരുന്ന കോ ഓര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം 18 ന് രാവിലെ ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പാര്‍ലമെന്‍റില്‍ വീണ്ടും ഒത്തുകൂടും. പ്രത്യേക സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ആദ്യ ദിനം സമ്മേളനം തുടങ്ങുന്നതിനു മുൻപായി തീരുമാനിക്കും.