റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാല്‍’ എല്ലാ വര്‍ഷവും നടത്തുന്ന ‘റിമാല്‍ സാന്ത്വനം’ കര്‍മപരിപാടിയുടെ ഈ വര്‍ഷത്തെ നിര്‍വഹണം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
മാരക രോഗങ്ങള്‍ കൊണ്ട് സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം, കുടുംബങ്ങളില്‍ നേരിട്ട് എത്തിയുള്ള സാന്ത്വനം, അര്‍ഹിക്കുന്നവര്‍ക്ക് സാമ്ബത്തിക സഹായം എന്നിവയാണ് റിമാല്‍ സാന്ത്വനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.
മലപ്പുറം മുനിസിപ്പാലിറ്റിയും സമീപത്തുള്ള ഒമ്ബതു പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന റിമാല്‍ പരിധിയില്‍പെട്ട ഏറ്റവും അര്‍ഹരായ ഡയാലിസിസ് ചെയ്യുന്നവര്‍, കാൻസര്‍ രോഗികള്‍, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികള്‍ എന്നീ ഗണത്തിലെ 350 രോഗികള്‍ക്ക് സഹായ വിതരണം നടത്തി. പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്ബ്, കുറുവ എന്നിവയാണ് റിമാല്‍ പരിധിയില്‍പെട്ട പഞ്ചായത്തുകള്‍.
ആവശ്യവും അര്‍ഹതയും അനുസരിച്ച കുടുംബങ്ങള്‍ക്കുവേണ്ടി ഇടപെടലുകള്‍ തുടരാനും റിമാല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റിയാദിലെ മലപ്പുറത്തുകാരായ സാധാരണ പ്രവാസികള്‍ നല്‍കുന്ന ചെറിയ തുകകള്‍ സമാഹരിച്ചാണ് റിമാല്‍ സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിര്‍ധനരായ രോഗികള്‍ക്കും റിമാല്‍ സഹായം നല്‍കി. കൂടാതെ റിയാദില്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങിവന്നവര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.