ലണ്ടൻ: ഹാരോഡ്സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ വാങ്ങുകയും തന്റെ മകന്റെയും ഡയാന രാജകുമാരിയുടെയും മരണത്തിന് പിന്നില്‍ ബ്രിട്ടീഷ് രാജകുടുംബമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്‌ത ഈജിപ്ഷ്യൻ കോടീശ്വരൻ മുഹമ്മദ് അല്‍ ഫായിദ് അന്തരിച്ചു.
ഡയാനയുടെയും മകൻ ഡോഡിയുടെയും 26-ാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മുമ്ബാണ് അല്‍-ഫായിദ് മരിച്ചത്.
ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയില്‍ ജനിച്ച അല്‍-ഫയദ് തയ്യല്‍ മെഷീൻ വില്‍പ്പനക്കാരനായാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, നിര്‍മ്മാണം എന്നിവ കെട്ടിപ്പടുത്തു. ഹാരോഡ്‌സ്, ഫുള്‍ഹാം, പാരീസിലെ റിറ്റ്‌സ് ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വന്തമായുണ്ടായിരുന്നെങ്കിലും ബ്രിട്ടനില്‍ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.
ബ്രിട്ടീഷ് പൗരത്വം നല്‍കാൻ വിസമ്മതിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി വാഗ്വാദം നടത്തുകയും ഫ്രാൻസിലേക്ക് മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അല്‍ ഫായിദിന് ഏറ്റവും ഉയര്‍ന്ന സിവിലിയൻ ബഹുമതിയായ ലെജിയൻ ഓഫ് ഓണര്‍ നല്‍കിയിരുന്നു. 1997-ലാണ് ഡയാന രാജകുമാരിയും അല്‍ ഫായിദിന്‍റെ മകൻ ഡോഡിയും സഞ്ചരിച്ച കാര്‍ അപകടത്തിലാകുന്നത്. ഇത് കൊലപാതകമാണെന്ന് വാദിച്ച അല്‍ ഫായിദ് ഏകദേശം 10 വര്‍ഷത്തോളമാണ് ഇതിന്‍റെ പിന്നാലെ നടന്നത്.
ഡയാന ഒരു മുസ്ലീമിനെ വിവാഹം കഴിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും തടയാൻ രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരൻ തന്നെയാണ് അവളെ കൊല്ലാൻ ബ്രിട്ടന്റെ സുരക്ഷാ സേനക്ക് ഉത്തരവിട്ടതെന്നുമാണ് അല്‍ ഫായിദ് ആരോപിച്ചത്.
1985-ല്‍ അദ്ദേഹം ഹാരോഡ്‌സ് കൈക്കലാക്കിയത് ബ്രിട്ടനിലെ ഏറ്റവും കടുത്ത ബിസിനസ്സ് വൈരാഗ്യത്തിന് കാരണമായി. അതേസമയം 1994-ല്‍ പാര്‍ലമെന്റില്‍ തനിക്കുവേണ്ടി ചോദ്യങ്ങള്‍ ചോദിക്കാൻ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയെന്ന വെളിപ്പെടുത്തലോടെ അദ്ദേഹം അഴിമതി കാണിച്ചുവെന്ന ഖ്യാതിയും പരന്നു.
ഡയാനയുടെയും ഡോഡിയുടെയും ഒരു കിറ്റ്ഷ് വെങ്കല സ്മാരക പ്രതിമ അദ്ദേഹം സ്ഥാപിച്ചു. കാല്‍നൂറ്റാണ്ടിന്റെ ഉടമസ്ഥതയ്ക്ക് ശേഷം 2010-ല്‍ അല്‍-ഫായിദ് ഖത്തറിന്റെ സോവറിൻ വെല്‍ത്ത് ഫണ്ടിലേക്ക് ഹാരോഡ്സ് വിറ്റു. ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലെ പ്രധാന വ്യക്തികളിലൊരാളാണ് മുഹമ്മദ് അല്‍ ഫായിദ്.