അല്‍ഖോബാര്‍: രാജ്യത്തുടനീളം നടത്തിയ മയക്കുമരുന്നുവേട്ടയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വൻതോതില്‍ ലഹരിസാധനങ്ങള്‍ പിടികൂടുകയും ചെയ്തു.
അസീര്‍ മേഖലയിലെ സാറാത് ഉബൈദ ഗവര്‍ണറേറ്റിലെ സുരക്ഷ പട്രോളിങ് സംഘം 103 കിലോ ഖാത്ത് പിടികൂടി. ജീസാനിലെ അല്‍-അര്‍ദ ഗവര്‍ണറേറ്റിലെ ബോര്‍ഡര്‍ ഗാര്‍ഡ് പട്രോളിങ് വിഭാഗം 80 കിലോ ലഹരിമരുന്ന് കണ്ടെത്തി. ജീസാനില്‍ നടത്തിയ പ്രത്യേക ഓപറേഷനില്‍ 58 കിലോ ഖാത്ത് അധികൃതര്‍ പിടിച്ചെടുത്തു.
അതേസമയം, 7500 ആംഫെറ്റമിൻ ഗുളികകള്‍, 10,000 മയക്കുമരുന്ന് ഗുളികകള്‍, ഹഷീഷ് എന്നിവ വില്‍ക്കാൻ ശ്രമിച്ചതിന് ഒരു പാകിസ്താൻ പൗരനെയും നാലു പൗരന്മാരെയും റിയാദ് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളും വെടിക്കോപ്പുകളും അധികൃതര്‍ കണ്ടുകെട്ടി. അല്‍-ബാഹ മേഖലയിലെ അതിര്‍ത്തിസുരക്ഷാ സംവിധാനം ലംഘിച്ച് ഹഷീഷ് കടത്താൻ ശ്രമിച്ച ഇത്യോപ്യൻ പൗരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ ഔട്ട്‌ലെറ്റുകളിലൂടെയും ഇറക്കുമതിയിലും കയറ്റുമതിയിലും നിയന്ത്രണം കര്‍ശനമാക്കുന്നത് തുടരുമെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടുമെന്നും കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സംശയാസ്പദമായ കള്ളക്കടത്തോ മറ്റു നിയമലംഘനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ 1910@zatca.gov.sa എന്ന ഇ-മെയില്‍ വഴിയോ രാജ്യത്തിനകത്തുനിന്ന് 1910 എന്ന നമ്ബറിലോ വിദേശത്തുനിന്ന് +966114208417 എന്ന നമ്ബറിലോ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.