അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനോടാണ് യൂസഫലി ഈ കാര്യം അറിയിച്ചത്. നിമിഷയുടെ മോചന കാര്യത്തിനായി ഉമ്മൻ ചാണ്ടി തന്നെ വിളിച്ചിരുന്നു എന്നും യൂസഫലി പറഞ്ഞു. ആശുപത്രി കിടക്കയിലായിരുന്നപ്പോള്‍ പോലും നിമിഷയുടെ മോചനത്തിനായി ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നതായി മകള്‍ മറിയം ഉമ്മൻ യൂസഫലിയോട് പറഞ്ഞു.
നേരത്തെ, ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാൻ നിമിഷപ്രിയയുടെ കുടുംബം എത്തിയിരുന്നു. നിമിഷയെ മോചിപ്പിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് കുടുംബം എത്തിയത്. 2017ല്‍ യെമൻ പൗരനായ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.
യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. യെമനിലെ നിയമമനുസരിച്ച് ഇരയുടെ കുടുംബം പ്രതിയോട് ക്ഷമിച്ചാല്‍ ശിക്ഷ കുറയും. 50 മില്യണ്‍ യെമൻ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നഷ്‌ടപരിഹാരമായി ലഭിച്ചാല്‍ മാപ്പ് നല്‍കാൻ തലാലിന്‍റെ കുടുംബം തയാറാണെന്ന് യെമൻ ജയില്‍ അധികൃതര്‍ നിമിഷയുടെ കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നു.