ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിലെത്തി. റായ്പൂരിലെത്തിയ അദ്ദേഹത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദനും ചേര്‍ന്നാണ് സ്വീകരിച്ചത്.
റായ്പൂരില്‍ 7,600 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. റായ്പൂര്‍-വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
തുടര്‍ന്ന് അദ്ദേഹം യുപിയിലെ ഗോരഖ്പൂരിലേക്ക് പോകും. ഗീതാ പ്രസ് ഗോരഖ്പൂരിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും.
അതിനുശേഷം, വൈകുന്നേരം ഏകദേശം 5 മണിയോടെ പ്രധാനമന്ത്രി വരാണസിയില്‍ എത്തിച്ചേരും. വാരണാസിയില്‍ അദ്ദേഹം ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കും. ജൂലൈ 8 ന് രാവിലെ 10:45 നാണ് പ്രധാനമന്ത്രി തെലങ്കാനയില്‍ എത്തുന്നത്. നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ തെലങ്കാനയില്‍ അദ്ദേഹം നിര്‍വ്വഹിക്കും. ഏകദേശം 4.15 ഓടെയാണ് അദ്ദേഹം രാജസ്ഥാനിലെത്തുന്നത്.
ബിക്കാനീറില്‍ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും ക്ഷേമവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന 24,300 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നടത്തും.