ജോർജിയ സെനറ്റ് സീറ്റിലേക്കു ചൊവാഴ്ച നടക്കുന്ന രണ്ടാം വട്ട വോട്ടെടുപ്പിൽ നിലവിലുള്ള സെനറ്റർ റഫായെൽ വാർനോക്ക് (ഡെമോക്രാറ്റ്) തന്നെ ജയിച്ചു കയറുമെന്നു ഓൺലൈൻ വാതുവയ്പുകാർ പ്രവചിച്ചു.
വാർനോക്കിന്റെ വിജയസാധ്യത 89.5% ആണെന്ന് അവർ പറയുന്നു. എതിരാളി റിപ്പബ്ലിക്കൻ ഹെർഷൽ വാക്കർക്കു 10.5% സാധ്യത മാത്രമാണ് അവർ കാണുന്നത്.
പല വാതുവയ്പുകാർ നൽകുന്ന വിവരങ്ങൾ കൂട്ടിച്ചേർത്തു നൽകുന്ന എലെക്ഷൻ ബെറ്റിങ് ഓഡ്‌സ് എന്ന സൈറ്റ് പറയുന്നത് വാർനോക്കിന്റെ ലീഡ് 1.4% കടന്നു എന്നാണ്. പ്രെഡിക്ട്, പോളിമാർക്കറ്റ് എന്നീ സൈറ്റുകൾ വാർനോക്കിനു 89% വിജയസാധ്യത നൽകുന്നു. സ്‌മാർകെറ്റിസിന്റെ കണക്കു അദ്ദേഹം 92.6 ശതമാനവും വിജയിക്കും എന്നാണ്.
എമേഴ്സൺ കോളജ്, ദ ഹിൽ എന്നിവയുടെ പോളിംഗിലെ വിലയിരുത്തൽ വാർനോക്കിനു 2% ലീഡ് ഉണ്ടെന്നാണ്. സി എൻ എൻ 4% നൽകുന്നു. രണ്ടു സ്ഥാനാർഥികൾക്കും 50% കടക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടാം വട്ടം വേണ്ടി വന്ന ജോർജിയയിൽ വാർനോക്കിനു ആദ്യ റൗണ്ടിൽ നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്നു.
മുൻ ഫുട്ബോൾ താരം വാക്കർ ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥിയാണെങ്കിലും മുൻ പ്രസിഡന്റ് അവിടെ പ്രചാരണത്തിന് എത്തിയില്ല. പ്രസിഡന്റ് ബൈഡനും മാറി നിൽക്കെ ബരാക്ക് ഒബാമയാണ് വാർനോക്കിന്റെ പ്രധാന പിന്ബലമായത്.
വെള്ളിയാഴ്ച അവസാനിച്ച ഏർലി വോട്ടിംഗും അദ്ദേഹത്തിന് അനുകൂലമാകും എന്നാണ് പ്രതീക്ഷ. ഏർലി വോട്ടിംഗിൽ സാധാരണ നേട്ടമുണ്ടാക്കുന്നത് ഡെമോക്രാറ്റുകളാണ്. ഇക്കുറി റെക്കോഡ് തകർത്തു മൂന്നര ലക്ഷം പേർ വോട്ട് ചെയ്തു എന്നാണു കണക്ക്.
വാർനോക്ക് ജയിച്ചാൽ സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സ്വന്തമായി ഭൂരിപക്ഷം കൈവരും. 100 അംഗ ഉപരിസഭയിൽ 51 സീറ്റ്. 50-50 എന്ന നിലയിൽ നിയമനിർമാണത്തിനു റിപ്പബ്ലിക്കൻ പിന്തുണയോ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടോ വേണ്ടി വന്നിരുന്നു. 51 ലഭിച്ചാൽ ഒന്ന് ശ്വാസം വിടാൻ പഴുതായി എന്നാണ് ഡെമോക്രാറ്റുകൾ പ്രത്യാശിക്കുന്നത്.
Online betting markets predict Warnock win in GA