കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ എതിർത്തതിന്റെ പേരിൽ തന്റെ ജീവിതം ചിലർ നരകതുല്യമാക്കി എന്നു സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി മെഡിസിൻ പ്രഫസർ ഡോക്ടർ ജയ് ഭട്ടാചാര്യ. വിദ്യാഭ്യാസ രംഗത്ത് അഭിപ്രായ സ്വാതന്ത്ര്യം കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
“ഒരു അധ്യാപകനു മറ്റുള്ളവർക്കു സുഖിക്കാത്ത അഭിപ്രായം ഉണ്ടെങ്കിൽ അയാളെ വേട്ടയാടുക. അപ്പോൾ സംരക്ഷിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. അവർ അത് ചെയ്തില്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം കൊല്ലപ്പെട്ടുവെന്നു കരുതണം,” ഭട്ടാചാര്യ ഫോക്സ് ന്യൂസ് ഡിജിറ്റലിൽ പറഞ്ഞു.
സാമ്പത്തിക വിദഗ്ദൻ കൂടിയായ ഭട്ടാചാര്യ ‘ഗ്രേറ്റ് ബാറിങ്ങ്ടൺ ഡിക്ലറേഷൻ’ എന്ന തന്റെ കൃതിയിൽ ലോക്ക്ഡൗൺ ഹാനികരമാണെന്ന് എഴുതിയിരുന്നു. ആയിരക്കണക്കിന് ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും ഒപ്പു വച്ച തുറന്ന കത്തായിരുന്നു അത്. ഹാർവാഡിലെ മെഡിസിൻ പ്രഫസർ ഡോക്ടർ മാർട്ടിൻ കുൽഡോഫ്, ഓക്സ്ഫഡിലെ ഡോക്ടർ സുനേത്ര ഗുപ്ത എന്നിവരും ചേർന്നു എഴുതിയതാണ് പുസ്തകം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്ഫ് അലര്ജി ആൻഡ് ഇൻഫെൿഷ്യസ് ഡിസീസസ് ഡയറക്ടർ ഡോക്ടർ ആന്തണി ഫൗച്ചി ഉൾപ്പെടെ നിരവധി പ്രമുഖർ അതിനെ ശക്തമായി എതിർത്തു.
സ്റ്റാൻഫോഡിലെ അക്കാഡമിക് ഫ്രീഡം കോൺഫറൻസിൽ ഈ മാസം ഭട്ടാചാര്യ പറഞ്ഞു: “എന്താണ് ശരിയെന്നും എന്താണ് ശരി അല്ലാത്തതെന്നും തീരുമാനിക്കുന്ന കുറെ ഉന്നത പുരോഹിതന്മാർ നമുക്കുണ്ട്. ശാസ്ത്ര രംഗത്തെ ഈ പുരോഹിത വർഗത്തിന്റെ അഭിപ്രായത്തോട് പൊരുത്തപ്പെടാത്ത നിലപാട് എടുത്താൽ നമ്മുടെ ജീവിതം നരകമാവും. അതി കഠിനമായ എതിർപ്പാണ് പിന്നെ തൊഴിൽ ചെയ്യുന്നിടത്തു ഉണ്ടാവുക.”
പുസ്തകം ഏറെ ശ്രദ്ധിക്കപെട്ടതോടെ തനിക്കു വധഭീഷണി വരെ ഉണ്ടായെന്നു ഭട്ടാചാര്യ പറഞ്ഞു. വിദ്വേഷ മെയിലുകൾ വന്നു. എവിടന്നാണ് പണം കിട്ടിയതെന്ന ചോദ്യം വന്നു.
“ലോക്ക്ഡൗണിനു ശാസ്ത്ര ലോകത്തു ഏകാഭിപ്രായം ഇല്ല എന്ന് മാത്രമാണ് പുസ്തകത്തിൽ പറയാൻ ഉദ്ദേശിച്ചത്.”
ശാസ്ത്രലോകത്തു സത്യത്തിനു പകരം അധികാരവും ശക്തിയുമാണ് വഴികാട്ടിയാവുന്നത്. ഫൗച്ചിയെ പോലെ ഒരാളെ ചോദ്യം ചെയ്താൽ അത് ശാസ്ത്രത്തെ തന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാകും.