അരിസോണ ഗവർണർ സ്ഥാനവും ഡെമോക്രാറ്റ്സ് പിടിച്ചെടുത്തു. സംസ്ഥാന സെക്രട്ടറി ഓഫ് സ്റ്റേറ്റായ കേറ്റി ഹോബ്സ് പരാജയപ്പെടുത്തിയത് ഡൊണാൾഡ് ട്രംപ് രംഗത്തിറക്കിയ മുൻ ടെലിവിഷൻ അവതാരക കാരി ലെയ്ക്കിനെ.
ഹോബ്ബ്സ് 50.4% വോട്ട് (12,65,740) നേടിയപ്പോൾ ലെയ്ക്ക് നേടിയത് 49.6% (12,44,963). ജി ഓ പിയിൽ നിന്ന് നേരത്തെ മാസച്യുസെറ്റ്സ്, മെരിലാൻഡ് ഗവർണർ സ്ഥാനങ്ങൾ ഡെമോക്രാറ്റ്സ് നേടിയിരുന്നു.
സെനറ്റ് സീറ്റ് ഡെമോക്രാറ്റ് മാർക്ക് കെല്ലി നേടിയതിനു പിന്നാലെ വന്ന ഈ വിജയം ജി ഓ പിക്ക് വൻ സ്വാധീനമുള്ള സംസ്ഥാനത്തു ഡെമോക്രാറ്റുകൾക്കു ആഘോഷമായപ്പോൾ കാരി ലെയ്ക്ക് ഡൊണാൾഡ് ട്രംപിന്റെ ആരോപണം പുറത്തെടുത്തു: തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന്.
നവംബർ 8 രാത്രി മുതൽ ലീഡ് നിലനിർത്തിയ ഹോബ്ബ്സ് ഉയർത്തിപ്പിടിച്ച വിഷയങ്ങളിൽ പ്രധാനം ഗർഭഛിദ്ര അവകാശം ആയിരുന്നു. അരിസോണയിൽ ഗർഭഛിദ്രം പൂർണമായും നിരോധിച്ചിരിക്കുകയാണ്. “രാഷ്ട്രീയക്കാർക്ക് ഇതിൽ കാര്യമില്ല, ഡോക്ടറും ആവശ്യക്കാരിയായ സ്ത്രീയും ചേർന്നാണ് തീരുമാനിക്കേണ്ടത്,” അവർ പറഞ്ഞു.
ലെയ്ക്കിന്റെ പ്രചാരണം ട്രംപ് നയിച്ചപ്പോൾ ഹോബ്ബ്സിനു വേണ്ടി ബൈഡനും ഒബാമയും രംഗത്തു വന്നു. 2009ൽ ഗവർണറായിരുന്ന ജാനറ്റ് നാപ്പോളിറ്റാനോ ഒബാമയുടെ മന്ത്രിസഭയിൽ ചേർന്ന ശേഷം അരിസോണ ഗവർണറുടെ കൊട്ടാരത്തിലേക്കു ഡെമോക്രാറ്റ് എത്തുന്നത് ഇതാദ്യമാണ്.