ഷിക്കാഗോയിലെ ഹൈലൻഡ് പാർക്കിൽ ജൂലൈ നാല് ആഘോഷങ്ങൾക്കിടെ ഏഴു പേരെ വെടിവച്ചു കൊന്ന റോബർട്ട് ‘ബോബി’ ക്രിമോ പൊലീസ് കസ്റ്റഡിയിൽ തുടരും. കുറ്റം സമ്മതിച്ച 22 കാരനു കോടതി ജാമ്യം നിഷേധിച്ചു.
ക്രിമോ സ്വന്തമായ നിലയ്ക്കു കുറ്റം സമ്മതിച്ചു എഴുതി കൊടുത്തെന്നു ലേക് കൗണ്ടി അസിറ്റന്റ് സ്റ്റേറ്റ് അറ്റോണി ബെൻ ദില്ലൻ കോടതിയിൽ പറഞ്ഞു. പരേഡ് വരുന്നതിനു മുൻപ് കെട്ടിടത്തിനു മുകളിൽ ഏണി വച്ചു കയറി. പരേഡ് കടന്നു പോകുമ്പോൾ നിറയൊഴിച്ചു.
എൺപത്തിലേറെ വെടിയുണ്ടകൾ പായിച്ചെന്നു ക്രിമോ സമ്മതിച്ചിട്ടുണ്ട്. കെട്ടടത്തിന്റെ മുകളിൽ 83 വെടിയുണ്ടകളുടെ കവചം പൊലീസിനു കണ്ടു കിട്ടി.
ഏഴു പേർ മരിക്കയും 46 പേർക്കു പരുക്കേൽക്കുകയും ചെയ്ത വെടിവയ്‌പിന്റെ ഏക പ്രതിയായ ക്രിമോയുടെ മേൽ ഏഴു കൊലക്കുറ്റങ്ങൾ ചുമത്തി. പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ കിട്ടാം.
കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നു പൊലീസ് പറഞ്ഞു.
ഹൈലാൻഡ് പാർക്കിലെ കൂട്ടക്കൊലയ്ക്കു ശേഷം മറ്റൊരു കൂട്ടക്കൊല നടത്താൻ ഡൊണാൾഡ് ട്രംപിന്റെ ആരാധകനായ യുവാവ് വിസ്കോൺസിനിലെ മാഡിസണിൽ പോയതായി പൊലീസ് വെളിപ്പെടുത്തി. അഞ്ചു ആയുധങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഒരു റൈഫിൾ ക്രിമോ നിലയുറപ്പിച്ചിരുന്ന കെട്ടിടത്തിനു മുകളിൽ നിന്ന്. രണ്ടാമതൊരെണ്ണം അയാളുടെ കാറിൽ നിന്ന്. വീട്ടിൽ നിന്ന് ബാക്കി.
ക്രിമോയുടെ പേരിൽ ലേക് -കുക്ക് കൗണ്ടികളിൽ കേസുകളൊന്നുമില്ല. എന്നാൽ 2019 ൽ രണ്ടു തവണ വീട്ടിൽ അക്രമം കിട്ടിയതിന്റെ പേരിൽ കുടുംബം പൊലീസിനെ വിളിച്ചു വരുത്തി.
ബന്ധുക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ക്രിമോ വ്യക്തമായും ഭീഷണിയാണ് എന്ന് അധികൃതർ പറഞ്ഞിട്ടും പിതാവ് റോബർട്ട് ക്രിമോ ജൂനിയർ ആണ് മകനു കൂട്ടക്കൊലയ്ക്കു ഉപയോഗിച്ച തോക്കു വാങ്ങാനുള്ള അപേക്ഷ സ്പോൺസർ ചെയ്തതെന്നു പൊലീസ് പറയുന്നു. എന്നാൽ അദ്ദേഹം പറയുന്നത് അവൻ ഷൂട്ടിംഗ് റേഞ്ചിലേക്കു പോകാനാണ് തോക്കു വാങ്ങിയതെന്നാണ് താൻ കരുതിയത് എന്നാണ്.
“എല്ലാം അവൻ തന്നെയാണ് വാങ്ങിയ്യ്ത. അവ അവന്റെ പേരിലാണ് റജിസ്റ്റർ ചെയ്തത്.”
നിയമയുദ്ധത്തിൽ മകനെ സഹായിക്കുമെന്ന് പറഞ്ഞ പിതാവ് പക്ഷെ അവന്റെ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നില്ല. “എനിക്ക് രോഷം അടക്കാൻ കഴിയുന്നില്ല. അവനു ദീർഘമായ ജയിൽ ശിക്ഷ കിട്ടണം.
“അതാണ് ജീവിതം. തെറ്റ് ചെയ്താൽ ശിക്ഷയുണ്ട്.”