പെൻസിൽവേനിയയിൽ ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥി ഡോക്ടർ മെഹമേത് ഓസ് സെനറ്റിലേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകും. സംസ്ഥാന വ്യാപകമായി വോട്ടെണ്ണൽ വീണ്ടും നടന്നു കൊണ്ടിരിക്കെയാണ് എതിർ സ്ഥാനാർഥി ഡേവിഡ് മക്കോർമിക് വെള്ളിയാഴ്ച പരാജയം സമ്മതിച്ചത്.
“വോട്ടെണ്ണൽ ഏറെക്കുറെ പൂർത്തിയായിരിക്കെ നമുക്കൊരു സ്ഥാനാർത്ഥിയായി” എന്ന് പിറ്റസ്ബർഗ് ഹോട്ടലിൽ നടന്ന പാർട്ടിയിൽ മുൻ ഹെഡ്‌ജ് ഫണ്ട് മാനേജരായ മക്കോർമിക് പറഞ്ഞു. “ഇന്ന് രാത്രി നമ്മളെല്ലാം ഒറ്റക്കെട്ടാവണം.”
തുർക്കി പൗരത്വമുള്ള ഓസിനെ നേരിട്ട് വിളിച്ച മക്കോർമിക് പിന്തുണ അറിയിച്ചു. അദ്ദേഹത്തിന്റെ പിന്തുണയിൽ ഏറെ നന്ദിയുണ്ടെന്ന് ഓസ് പറഞ്ഞു.
പുരോഗമ ആശയങ്ങളുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ഫെറ്റർമാനെയാണ് നവംബറിൽ സെനറ്റ് തിരഞ്ഞെടുപ്പിൽ ഓസ് നേരിടുക. കടുത്ത ഇടതു പക്ഷക്കാരനെ എന്ത് വില കൊടുത്തും തോൽപിക്കണമെന്നു ഓസ് ആഹ്വാനം ചെയ്തു.
മെയ് 17 നു നടന്ന പ്രൈമറിയിൽ 1.34 മില്യൺ വോട്ടുകൾ പോൾ ചെയ്യപ്പെട്ടിരുന്നു. വെറും 974 വോട്ടിനു ഓസ് മുന്നിട്ടു നിൽക്കെ വീണ്ടും എണ്ണാൻ അധികൃതർ തീരുമാനിച്ചു.
ഫെറ്റർമാന് (52) ഡെമോക്രാറ്റിക് പ്രൈമറിക്കു മുൻപായി പക്ഷാഘാതം വന്നിരുന്നു. പക്ഷെ അദ്ദേഹം ജയിച്ചു.
ഓസിന്റെ പല നിലപടുകളും വിവാദമായപ്പോഴും ട്രംപ് അദ്ദേഹത്തെ ശക്തമായി പിന്തുണച്ചത് നവംബറിൽ ഡോക്ടർ ഉറപ്പായും ജയിക്കും എന്ന വിശ്വാസത്തിലാണ്. ജയിച്ചാൽ തുർക്കി പൗരത്വം ഉപേക്ഷിക്കുമെന്നു ഓസ് പറഞ്ഞിട്ടുണ്ട്.
ന്യൂ ജേഴ്‌സിയിൽ രണ്ടു പതിറ്റാണ്ടായി താമസിച്ചു വന്ന മക്കോർമിക്കിന് സംസ്ഥാനത്തു ഓസിനുള്ള പരിചയങ്ങളും ബന്ധങ്ങളും ഉണ്ടായിരുന്നില്ല.