ഇമ്മിഗ്രന്റസ് ആയി വരുന്നവർ മെഡിക്കൽ പരിശോധനയുടെ ഭാഗമായി കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുത്തിരിക്കണമെന്ന് യു.എസ് . സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രെഷൻ (യു.എസ്.സി.ഐ.എസ്) ഉത്തരവിട്ടു.
ഇത് ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
അഞ്ചാംപനി, പോളിയോ, ഇൻഫ്ലുവൻസ, ടെറ്റനസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ഇപ്പോൾ ആവശ്യമാണ്. ഇനി മുതൽ കൊറോണ വൈറസിനും വാക്സിനേഷൻ നിർബന്ധമാക്കും. ഗ്രീൻ കാർഡ് അപേക്ഷകർ മെഡിക്കൽ പരിശോധനക്ക് ചെല്ലുമ്പോൾ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ കൊണ്ട് ചെല്ലണം.
പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തെ തുടർന്നാണിതെന്ന് യുഎസ്സിഐഎസ് പറഞ്ഞു.
ചില ഒഴിവുകളും നൽകി: വാകിസിൻ ലഭ്യമല്ലെങ്കിൽ; പ്രായം ആയിട്ടില്ലെങ്കിൽ; മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ; മതപരമോ ധാർമ്മികമോ ആയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വാക്സിൻ എടുക്കേണ്ടതില്ല.
കഴിഞ്ഞ ആഴ്ച ബൈഡൻ അഡ്മിനിസ്ട്രേഷൻ വാക്സിനേഷൻ മാൻഡേറ്റുകൾ പുറത്തിറക്കിയതിനു ശേഷമാണ് പ്രഖ്യാപനം വന്നത്. ഫെഡറൽ ജീവനക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നിര്ബന്ധമാക്കുകയും , കൂടാതെ 100 ലധികം ജീവനക്കാരുള്ള ബിസിനസുകൾക്ക് വാക്സിനേഷനോ പ്രതിവാര പരിശോധനയോ വേണമെന്നുമാണ് ബൈഡൻ നിർദേശിച്ചത്. .
രാജ്യത്ത് 63 ശതമാനത്തിലധികം അമേരിക്കക്കാർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്, രാജ്യത്തെ ജനസംഖ്യയുടെ 54 ശതമാനം പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് ട്രാക്ക് ചെയ്ത ഡാറ്റയിൽ പറയുന്നു.