തിരുവനന്തപുരം; അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ കോടതി കുഞ്ഞിനെ അമ്മ അനുപമയ്‌ക്ക് കൈമാറി. വഞ്ചിയൂർ കുടുംബ കോടതിയുടെതാണ് ഉത്തരവ്. ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റെതും ആണെന്ന് തെളിഞ്ഞിരുന്നു.
ആന്ധ്രയിലെ ദമ്പതികളുടെ അടുത്ത് ഫോസ്‌റ്റർ കെയറിലായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം സിഡബ്ല്യൂസി അധികൃതർ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്‌നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎൻഎ പരിശോധന ഫലം അനുപമയ്‌ക്ക് അനുകൂലമായതോടെ കുഞ്ഞിനെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ സർക്കാർ ഗവൺമെന്റ് പ്ലീഡറോട് നിർദേശിച്ചിരുന്നു.
ജഡ്‌ജിയുടെ നിർദേശപ്രകാരം കുട്ടിയെ കോടതിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. അനുപമയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയത്. കുട്ടി ആരോഗ്യവാനാണെന്ന് ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയതോടെ കോടതി കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറാൻ നിർദേശിക്കുകയായിരുന്നു.
കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.