Friday, April 19, 2024
HomeKerala''സാഡിസ്റ്റ്' മനോഭാവമുള്ളവർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു'; CAGക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

”സാഡിസ്റ്റ്’ മനോഭാവമുള്ളവർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു’; CAGക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബിക്കെതിരെ (Kiifb) സാഡിസ്റ്റ് (Sadist) മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ സിഎജി (CAG) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണ് കിഫ്ബിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയെ എങ്ങനെയൊക്കെ നിശ്ശേഷമാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു പിന്നിൽ. ഇതു തിരിച്ചറിയണം. കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാൻ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സർക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയിൽ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല രീതിയിൽ സാർവത്രിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞതും നവോത്ഥാന മുന്നേറ്റവും നടന്നെത്താവുന്ന ദുരത്ത് വിദ്യാലയങ്ങളുള്ളതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപ്പോലും കുട്ടികൾക്കു പ്രവേശനം ലഭിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതുമെല്ലാമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്നു കേരളം രാജ്യത്തുതന്നെ മുൻപന്തിയിലെത്തി നിൽക്കാനുള്ള പ്രധാന ഘടകങ്ങൾ. ഏതു പാവപ്പെട്ട കുടുംബത്തിലേയും കുട്ടിക്ക് ആഗ്രഹിക്കുന്നിടംവരെ പഠിച്ച് ഉയരാനുള്ള സാഹചര്യം കേരളത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളർച്ചയിൽ കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളർന്നുവന്നു. ഇതു പൊതുവിദ്യാഭ്യസ രംഗത്തിനു വലിയ ഉലച്ചിലേൽപ്പിച്ചു. ഈ തകർച്ച എങ്ങനെ പരിഹരിക്കാമെന്നു കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ഗൗരവമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമായി അഭിമാനിക്കാനാകുംവിധം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണം.

ഉന്നത വിദ്യാഭ്യസ മേഖല ശക്തിപ്പെടുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് അതിന്റെ യശസ് വർധിക്കുമ്പോഴാണ്. നല്ല രീതിയിൽ സമൂഹം അംഗീകരക്കുന്ന ഫാക്കൽടി വേണം, മികച്ച പശ്ചാത്തല സൗകര്യമുണ്ടാകണം. ലൈബ്രറി, ലാബ്, ഹോസ്റ്റലുകൾ, മറ്റു സൗകര്യങ്ങൾ തുടങ്ങിയവ സൃഷ്ടിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റിന് പുറത്ത് കിഫ്ബി ഉൾപ്പടെയുള്ള ഏജൻസികൾ വഴി കൂടുതൽ കടമെടുക്കുന്നത് ബാധ്യതകൾ വർധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്ന സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular