കോട്ടയം : കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് ആർപ്പൂക്കര നവജീവനിലും ഇല്ല. ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പ് വയോധികരുടെയും അനാഥരുടെയും സംരക്ഷണ കേന്ദ്രമായ നവജീവനിൽ ഉണ്ടെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 62 കാരനായ അന്തേവാസി കുറുപ്പാണെന്ന അഭ്യൂഹങ്ങളാണ് ഉയർന്നത്.
തുടർന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണത്തിന് എത്തി. ഇവർ നടത്തിയ അന്വേഷണത്തിലാണ് അത് സുകുമാര കുറുപ്പ് അല്ലെന്ന് സ്ഥിരീകരിച്ചത്. 2017 ൽ ലക്‌നൗവിൽ നിന്നെത്തിയ 62 കാരനായിരുന്നു നവജീവനിൽ ഉണ്ടായിരുന്നത്. അടൂർ പന്നിവിഴ സ്വദേശിയാാണ്. വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി.
രോഗമുക്തനായതോടെ ആളെ നവജീവൻ ഏറ്റെടുത്തുവെന്ന് മാനേജിംഗ് ട്രസ്റ്റി പി യു തോമസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ കാണാൻ എത്താറുണ്ടെന്നും പി യു തോമസ് വ്യക്തമാക്കി.
1984 ലാണ് ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്പനി ജീവനക്കാരനെ കുറുപ്പ് കൊലപ്പെടുത്തിയത്. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് പണമായി മുപ്പതുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.