ന്യൂഡൽഹി : കോർപ്പറേറ്റ് ശൈലിയിലുള്ള ഭരണസംവിധാനം ഒരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സേനാ വിഭാഗങ്ങളും ഏജൻസികളും അവരുടെ ദൈനംദിന പ്രവൃത്തികളെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണം. ചെയ്യേണ്ട ജോലികളെ കുറിച്ചും ഇതിൽ പ്രതിപാദിക്കണം.
ഓരോ ദിവസത്തെയും ജോലിയുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ സമർപ്പിക്കണമെന്ന് എല്ലാ മേധാവികളോടും ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ആവശ്യപ്പെട്ടത് . ഏതാനും ആഴ്ചകൾക്ക് മുൻപാണ് പുതിയ പ്രവർത്തന ശൈലി അമിത് ഷാ അവതരിപ്പിച്ചത്.
എല്ലാ സേനകളും അവരവരുടെ യൂണിറ്റുകളിൽ ദിവസവും നടക്കുന്ന ജോലിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയും അതിൽ നിന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മികച്ച അഞ്ച് പോയിന്റുകൾ തെരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് അയയ്‌ക്കുകയും ചെയ്യും .
ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി തുടങ്ങിയ എല്ലാ അർദ്ധസൈനിക വിഭാഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും ഡൽഹി പോലീസ് അടക്കമുള്ളവരും അവരുടെ ദൈനംദിന ജോലികളുടെ വിവരങ്ങൾ സമർപ്പിക്കണം .
മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇത് രാവിലെ 9 മണിക്ക് മുൻപ് കൃത്യമായി അവലോകനം ചെയ്യണം . ഏതെങ്കിലും സേന കശ്മീരിലോ നക്സൽ മേഖലയിലോ എന്തെങ്കിലും ഓപ്പറേഷൻ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ, അവർ അതും ദൈനംദിന പദ്ധതിയിൽ വ്യക്തമാക്കേണ്ടതാണ്. സേനാ വിഭാഗങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്താനും, മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.