തിരുവനന്തപുരം: കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് (rajya sabha) രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി (LDF) സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി (Jose K Mani) മത്സരിക്കും. ഇന്ന് ചേർന്ന എൽഡിഎഫ് യോഗം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചിരുന്നു. പിന്നാലെ ചേർന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എം.പി, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന എല്‍.ഡി.എഫ് യോഗമാണ് രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ തീരുമാനമെടുത്തത്. കെ റയിൽ ശബരിമല വിമാനത്താവളം അടക്കം കേരളത്തിൻ്റെ വികസന പദ്ധതികള്‍ക്ക് എതിരായി കേന്ദ്രം നിൽക്കുന്നു എന്ന പ്രചാരണമുയർത്തി നവംബർ 30 ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ന് ചേർന്ന ഇടത് മുന്നണിയോഗം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് – കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള പ്രതിനിധികളെ നൽകാൻ ഘടകക്ഷികൾക്ക് ഇന്ന് സിപിഎം കത്ത് നൽകിയിട്ടുണ്ട്.