ന്യൂഡല്‍ഹി: 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഡിസംബര്‍ 21ന് ചേരും.
ഡിസംബര്‍ 19ന് ഇൻഡ്യ മുന്നണി യോഗം ചേരുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകസമിതി യോഗം.
രാഹുല്‍ ഗാന്ധി നേരത്തെ നടത്തിയ ഭാരത് ജോഡോ യാത്ര വലിയ സ്വീകാര്യത നേടിയ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്ബ് മറ്റൊരു ജാഥയുടെ സാധ്യതകള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ചചെയ്യും. തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന വിഷയമാക്കിയാവും യാത്ര. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം പാര്‍ട്ടി നടത്തിയിട്ടില്ല.
19ന് നടക്കുന്ന ഇൻഡ്യ മുന്നണി യോഗത്തില്‍ സീറ്റ് പങ്കിടുന്നതിനെ കുറിച്ചും സംയുക്ത പ്രചാരണ പരിപാടികളെ കുറിച്ചും ചര്‍ച്ചചെയ്യുമെന്നാണ് വിവരം. നാലാമത്തെ സംയുക്ത യോഗമാണ് 19ന് നടക്കുക.
നേരത്തെ, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഈ മാസം ആറിന് വിളിച്ച യോഗം നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്നിരുന്നു. അഖിലേഷ് യാദവും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത പരിഹരിച്ചതിന് പിന്നാലെയാണ് ഇൻഡ്യ സഖ്യം പുതിയ യോഗ തീയതി പ്രഖ്യാപിച്ചത്.