ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹി ജുമാ മസ്ജിദിന് സമീപമുള്ള പ്രദേശങ്ങളിലും ജൂതകേന്ദ്രങ്ങളിലും പട്രോളിങ് ശക്തമാക്കി പൊലീസ്.
മുസ്ലീം സമുദായത്തിലെ അംഗങ്ങളോട് അവരുടെ താമസ സ്ഥലങ്ങളിലെ പള്ളികളില്‍ നമസ്‌കരിക്കണമെന്നും മറ്റെവിടെയെങ്കിലും പ്രാര്‍ത്ഥന നടത്താൻ പോകരുതെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ജുമാ മസ്ജിദ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന ബൈക്ക് പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ എക്സില്‍ പ്രചരിച്ചിട്ടുണ്ട്. മറ്റൊരു സംഘം പോലീസുകാര്‍ കാല്‍നട പട്രോളിങ്ങും നടത്തി. ഡല്‍ഹി പോലീസ് കാലാകാലങ്ങളില്‍ നടത്തുന്ന സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാണ് പട്രോളിംഗ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ജൂത പ്രാര്‍ഥനാലയമായ ചബാദ് ഹൗസിലും യഹൂദ സ്ഥാപനങ്ങള്‍ ഉള്ളിടത്തെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ക്രമസമാധാനപാലനത്തിനും സുരക്ഷയ്ക്കും പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
അതിനിടെ യുദ്ധം രൂക്ഷമായ ഗസ്സയിലെ ഹമാസ് ലക്ഷ്യങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 1,537 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 6,612 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും 36 പേര്‍ മരിക്കുകയും 650 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം റാമല്ലയില്‍ അറിയിച്ചു.