ബംഗളൂരു: ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ഡല്‍ഹി പൊലീസിന്റെ വേട്ടക്കെതിരെ ബംഗളൂരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
വ്യാഴാഴ്ച ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, പി.യു.സി.എല്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോര്‍ ജസ്റ്റിസ്, ബഹുത്വ കര്‍ണാടക, നെറ്റ്‍വര്‍ക്ക് ഓഫ് വിമൻ ഇൻ മീഡിയ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ അണിനിരന്നു. പുതിയ അടിയന്തരാവസ്ഥയുടെ തുടക്കം സൂചിപ്പിക്കുന്നതാണ് ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡെന്ന് പി.യു.സി.എല്‍ കര്‍ണാടക പ്രസിഡന്റ് അരവിന്ദ് നരെയ്ൻ ചൂണ്ടിക്കാട്ടി.
1975ലെ അടിയന്തരാവസ്ഥയില്‍ പ്രബീര്‍ പുര്‍കായസ്ഥ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ബി.ജെ.പി ഭരണകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ട കാഴ്ചപ്പാടുകള്‍ തിരിച്ചറിയുന്നതിന് പകരം ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഘട്ടംഘട്ടമായി തകര്‍ക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോര്‍ ജസ്റ്റിസ് (ഐലാജ്) പ്രവര്‍ത്തക അവനി ചോക്ഷി പറഞ്ഞു.
സമാന റെയ്ഡുകള്‍ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലും നടന്നതായും അവര്‍ ഓര്‍മപ്പെടുത്തി. ബഹുത്വ കര്‍ണാടക പ്രതിനിധി വിനയ് ശ്രീനിവാസ, വെല്‍ഫെയര്‍പാര്‍ട്ടി പ്രതിനിധി അഡ്വ. താഹിര്‍ ഹുസൈൻ, മാധ്യമപ്രവര്‍ത്തക സി.ജി. മഞ്ജുള, പ്രസ് ക്ലബ് ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ആനന്ദ് സഹായ്, ജി. രാമകൃഷ്ണ, നാഗരഗരെ രമേഷ്, അഡ്വ. ബി.ടി. വെങ്കടേശ്, ആരത്രിക ഡെ തുടങ്ങിയവര്‍ സംസാരിച്ചു.