തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ബിനാമികള്‍ക്കടക്കം 52 പേര്‍ക്ക് 215 കോടി രൂപയുടെ വായ്പ നല്‍കിയതായി സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
മുൻ മന്ത്രി എ.സി. മൊയ്തീൻ ബിനാമി ഇടപാടുകള്‍ നടത്തിയെന്ന ഇ.ഡി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവരുന്നത്.
മൊയ്തീന്റെ ബന്ധുവെന്ന് ആരോപണമുയര്‍ന്ന ബിജു കരീം മാത്രം തട്ടിയത് 23.21 കോടി രൂപയാണെന്നും ജോ. രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, 219.33 കോടിയുടെ സാമ്ബത്തിക ക്രമക്കേടാണുണ്ടായതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തല്‍.
വായ്പ വിതരണത്തില്‍ 208.08 കോടി, വായ്പ വിതരണത്തില്‍ 208.08 കോടി, പ്രതിമാസ നിക്ഷേപ പദ്ധതികളില്‍ 9.42 കോടി, വ്യാപാര പ്രവര്‍ത്തനങ്ങളില്‍ 1.83 കോടി എന്നിങ്ങനെയുള്ള ക്രമക്കേടാണ് ഉന്നതതല സമിതി ചൂണ്ടിക്കാണിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ സഹകരണ നിയമപ്രകാരം നടത്തിയ പരിശോധനയില്‍ വായ്പ പലിശ ഉള്‍പ്പെടെ 102.55 കോടിയുടെയും വ്യാപാര സ്റ്റോക്കില്‍ 1.69 കോടിയുടെയും ക്രമക്കേട് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 52ല്‍ അഞ്ചുപേരെ മാത്രമായിരുന്നു പ്രതി ചേര്‍ത്തത്. ബിനാമി ഇടപാടുകള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നില്ല.