ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്ന അമേരിക്കക്കാരുടെ എണ്ണം 80 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയെന്നു പുതിയൊരു ഗാലപ് പോൾ കാണിക്കുന്നു. മെയ് 2 മുതൽ 22 വരെ നടത്തിയ വാല്യൂസ് ആൻഡ് ബിലീഫ് പോളിൽ 81% പേർ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞു. 2017 ൽ അത് 87% ആയിരുന്നു.
ദൈവത്തിൽ വിശ്വസിക്കുന്നേയില്ല എന്ന് പറയുന്ന 17% പേരുണ്ട്.
ഗാലപ് ഈ പോളിംഗ് ആരംഭിച്ച 1944 നു ശേഷം ഏറ്റവും കുറഞ്ഞ ദൈവവിശ്വാസികളെ കാണുന്നത് ഇക്കുറിയാണ്. 1944 ലും 1947ലും പിന്നീട് 1950 കളിലും 60 കളിലും 98% ദൈവവിശ്വാസികളെ കണ്ടെത്തിയിരുന്നു.
2011 ൽ പക്ഷെ വിശ്വാസികൾ 92% ആയി കുറഞ്ഞു. പിന്നീട് 2013 ൽ അത് 90നു താഴേക്ക് പോയി — 87%. തുടർന്ന് 2014 നും 2017 നുമിടയിൽ അങ്ങിനെ നിന്നിട്ടാണ് ഈ വർഷം 81 ലേക്ക് താഴ്ന്നത്.
ചെറുപ്പക്കാർക്കിടയിലും ഇടതുപക്ഷ ചായ്‌വുള്ള ലിബറലുകൾ, ഡെമോക്രറ്റ്സ് എന്നിവർക്കിടയിലുമാണ് ദൈവത്തിനു പിന്തുണ കുറഞ്ഞു കാണുന്നത്. 2013-2017 കാലഘട്ടത്തേക്കാൾ 10 ശതമാനത്തോളം കുറവ് ഈ ഗ്രൂപ്പുകൾക്കിടയിൽ വന്നിട്ടുണ്ട്.
യാഥാസ്ഥിതികർക്കിടയിലും വിവാഹം കഴിച്ചവർക്കിടയിലും അടിസ്ഥാനപരമായി വലിയ മാറ്റമില്ല. യാഥാസ്ഥിതികർ 94% വരെയുണ്ട് വിശ്വാസികളായി. റിപ്പബ്ലിക്കൻ പാർട്ടിക്കാരും — 92. യു എസ് രാഷ്ട്രീയ വിഭജനങ്ങളിൽ മതവിശ്വാസം ഒരു പ്രമുഖ നിർണായക ഘടകമാണെന്ന് ഗാലപ് ചൂണ്ടിക്കാട്ടുന്നു.
ലിബറൽസ് 62% പേരാണ് അവിശ്വാസികൾ. ചെറുപ്പക്കാർ 68. ഡെമോക്രറ്റ്സ് 72.