സാൻ ഏഞ്ചലോ ∙ ടെക്സസിലെ വിവിധ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നതിന് എതിരെയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിച്ച ക്ലാബ് വല്ലേസ് (30) എന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളം കോവിഡിനോട് പൊരുതിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിച്ചില്ല. ‘ക്ലാബ് ശാന്തമായ മരണംവരിച്ചു. നമ്മുടെ ഹൃദയത്തിലും മനസ്സിലും അദ്ദേഹം എപ്പോഴും ഉണ്ടാകും’– ഭാര്യ ജെസീക്ക സമൂഹമാധ്യത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മൂന്നു കുട്ടികളുടെ പിതാവായ ക്ലാബ്, നാലാമത്തെ കുട്ടിയുടെ ജനനവും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കോവിഡ് ജീവൻ കവർന്നത്. 2020 ജൂലായ് നാലിനാണ് ആദ്യമായി സാൻ ഏഞ്ചലോയിൽ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. സാൻ ആഞ്ചലോ ഫ്രീഡം ഡിഫന്റേഴ്സ് എന്ന പേരിൽ സംഘടന രൂപീകരിച്ച ശേഷമായിരുന്നു പ്രവർത്തനങ്ങൾ.
ഈ വർഷം ജൂലായ് 26നാണ് ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതെന്നും എന്നാൽ, പരിശോധനയ്ക്ക് പോകാൻ തയാറായില്ലെന്നും ഭാര്യ ജെസീക്ക പറഞ്ഞു. ഡോക്ടറെ കാണുന്നതിനും ആശുപത്രിയിൽ പോകുന്നതിനും പകരം വിറ്റാമിന്‍ സി, സിങ്ക്, ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളാണ് ഇയാൾ കഴിച്ചത്. കന്നുകാലികള്‍ക്ക് നല്‍കുന്ന ഈ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ജൂലൈ 30ന് ക്ലാബിനെ ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റ് എട്ടു മുതൽ അബോധാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. തന്നെയും മക്കളെയും ഭർത്താവ് വളരെയധികം സ്നേഹിച്ചിരുന്നുവെന്ന് ജെസീക്ക പറഞ്ഞു. അദ്ദേഹത്തിന്റെ ചികിൽസാ ചെലവ് നൽകാനായി പൊതുജനങ്ങളുടെ സഹായത്തോടെ പണം പിരിക്കുകയാണ് ഭാര്യ ജെസീക്ക.
പി.പി ചെറിയാൻ