കോഴിക്കോട്: തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെയാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല. വി ഡി സതീശനും കെ സുധാകരനും നേതൃത്വത്തെ വിമർശിച്ച അത്രയും താൻ പറഞ്ഞിട്ടില്ല. അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും കെപി അനിൽകുമാർ പറഞ്ഞു.
എ ഐ സി സി അംഗത്തിനെതിരെ നടപടി എടുക്കുമ്പോൾ എ ഐ സി സിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോൺ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്നും കെ പി അനിൽ കുമാർ പ്രതികരിച്ചു. ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത് തെറ്റാണോയെന്നും രൂക്ഷമായി പ്രതികരിച്ച ഉമ്മൻ ചാണ്ടിയെ പുറത്താക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
പട്ടിക പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകും. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ? ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല.
ഡി.സി.സി. പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ ഒരു മാനദണ്ഡം വേണ്ടേ, ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. പുതിയ ഡി സി സി അധ്യക്ഷൻമാരിൽ ചിലരെങ്കിലും പെട്ടി പിടുത്തക്കാർ തന്നെയാണെന്നും കെ പി അനിൽ കുമാർ പറഞ്ഞു.