ടെന്നിസ്സി ∙ യുഎസിലെ സുള്ളിവാൻ കൗണ്ടി ജയിലിൽ നിന്ന് എയർ വെന്റു വഴി രക്ഷപ്പെട്ട മൂന്നു തടവുകാരിൽ രണ്ടുപേർ നോർത്ത് കാരലൈനയിൽ വാഹനം അപകടത്തിൽപ്പെട്ടു മരിച്ചു. റ്റോബിയാസ് (38) തിമോത്തി സാർവർ (45) എന്നിവരാണ് മരിച്ചത്. പൊലീസ് ചെയ്സിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
രക്ഷപ്പെട്ട മൂന്നാമൻ ജോണി ഷെയ്ൻ ബ്രൗണിനെ (50) ഇതുവരെ കണ്ടെത്താനായില്ല. ജയിലിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം ഒരു സ്റ്റോർ കവർച്ച ചെയ്ത്. അവിടെയുണ്ടായിരുന്ന മറ്റൊരു കാർ മോഷ്ടിച്ചു രക്ഷപ്പെടുന്നതിനിടയിലാണു പൊലിസ് ഇവരെ പിന്തുടർന്നത്. രക്ഷപ്പെട്ട മൂന്നുപേരും കൊലക്കേസിൽ പ്രതികളായിരുന്നു. വെള്ളിയാഴ്ച രക്ഷപ്പെട്ട ഇവർ ശനിയാഴ്ച രാവിലെ നോർത്ത് കാരലൈന വിലിംഗ്ടണിലെ സ്റ്റോർ കാഷ് രജിസ്റ്റർ കൊള്ളയടിച്ചു. തോക്കു കാണിച്ചാണു തന്നെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതെന്നു ക്ലാർക്ക് പറഞ്ഞു.
പ്രതികളെ കണ്ടെത്തുന്നതിനുള്ള വിവരങ്ങൾ നൽകുന്നവർക്ക് 7500 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മൂവരും കഴിഞ്ഞിരുന്ന ജയിലിന്റെ എയർവെന്റ് സിസ്റ്റത്തിലൂടെ രക്ഷപ്പെട്ട റൂഫിനു മുകളിലുള്ള വെന്റിലൂടെ അതിസാഹസികമായിട്ടാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വൈറ്റ് ഷെറി ട്രക്ക് വെർജിനിയ നൂ റിവർവേലി മേഖലയിൽ കണ്ടെത്തിയിരുന്നതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
പി പി ചെറിയാൻ