മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ മൗനം വെടിഞ്ഞ് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കരുതെന്നാണ് ജാക്വിലിൻ ആവശ്യപ്പെട്ടത്. നിരവധി തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതുകൊണ്ട് തന്നെ മാനസികമായി തളർന്നിരിക്കുകയാണെന്നും നടി പറഞ്ഞു. കേസിൽ ജാക്വിലിൻ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
‘ഈ നാട് എനിക്ക് എന്നും ബഹുമാനം നൽകിയിട്ടുണ്ട്. സുഹൃത്തുക്കളും മാദ്ധ്യമങ്ങളും എന്റെ കൂടെ നിന്നിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിലെ ഏറ്റും കടുത്ത അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. എന്റെ ആരാധകർക്ക് ഇത് മനസ്സിലാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ ഏവരോടും അഭ്യർത്ഥിക്കുന്നു’ എന്ന് ജാക്വിലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ തരത്തിൽ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നതായും നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നതായും നടി വ്യക്തമാക്കി.
സുകേഷുമായി നിൽക്കുന്ന ജാക്വിലിന്റെ പുതിയ ചിത്രങ്ങൾ ഇന്ന് പുറത്ത് വന്നിരുന്നു. ജാക്വിലിനും താനും പ്രണയത്തിലാണെന്ന് സുകേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജാക്വിലിൻ ഇത് നിഷേധിച്ചിരുന്നു. സുകേഷുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് നടി വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് ചിത്രങ്ങൾ പുറത്ത് വരുന്നത്. ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ ഇതിന് മുൻപും പുറത്ത് വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജാക്വിലിൻ മൗനം വെടിഞ്ഞ് സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ടത്.
ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസുമായി സുകേഷ് അടുപ്പം നേടിയത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയിരുന്നു. ഈ ബന്ധം സിനിമയാക്കാൻ ചില സംവിധായകരും ഒടിടി പ്ലാറ്റ്ഫോം അധികൃതരും രംഗത്തെത്തിയിരുന്നു.
ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വിലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു എന്നാണ് നടി ഇഡിക്ക് മുന്നിൽ വെളിപ്പെടുത്തിയത്. സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡുകളുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.