മുംബൈ: ഇന്ത്യക്ക് മദ്ധ്യേഷ്യയിലേക്ക് കടക്കാനുള്ള ഏറ്റവും സൗഹൃദപരമായ കവാടമാണ് യു.എ.ഇ എന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മുംബൈയിൽ വാണിജ്യരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലാണ് യു.എ.ഇയുമായുള്ള ഇന്ത്യയുടെ ബന്ധം തികഞ്ഞ സൗഹൃദവും ശക്തിയും നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി യു.എ.ഇ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരെല്ലാം ഭരണാധികാരികളുമായും പ്രവാസി ഭാരതീയരുമായും മറ്റ് വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ പ്രവാസി വ്യവസായികൾ യു.എ.ഇയിലും തിരിച്ചും നടത്തുന്ന മുതൽ മുടക്കുകൾ കൂടുതൽ സംരംഭകരെ സൃഷ്ടിക്കുന്ന തരത്തിലാകണമെന്ന കേന്ദ്രനയം പിയൂഷ് ഗോയൽ എടുത്തുപറഞ്ഞു. ഏറ്റവുമധികം ഇന്ത്യൻ വംശജർ വസിക്കുന്ന സ്ഥലമെന്ന നിലയിലും അറബ് മേഖലയിൽ യു.എ.ഇയുടെ പ്രാധാന്യം ഗോയൽ ചൂണ്ടിക്കാട്ടി.
ഇന്ത്യാ ഗ്ലോബൽ ഫോറം പരിപാടിയിലും പിയൂഷ് ഗോയൽ യു.എ.ഇയുടെ പ്രധാന്യം ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ കാലത്ത് ആരോഗ്യരംഗത്ത് ഇന്ത്യയാണ് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും സഹായം എത്തിച്ചത്. വാക്‌സിന്റെ കാര്യത്തിലും ആശുപത്രികളിലെ വിദഗ്ധസേവനകാര്യത്തിലും ഇന്ത്യകാണിച്ച അതീവ ജാഗ്രത യു.എ.ഇ ഭരണാധികാരികൾ ഏറെ നന്ദിയോടെയാണ് സ്മരിക്കുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.