ആഗോള ഐടി കമ്പനിയായ വീം (Veeam) സോഫ്റ്റ്‌വെയർ പുതിയ സിഇഒ (CEO) ആയും കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായി ഇന്ത്യൻ വംശജനായ ആനന്ദ് ഈശ്വരനെ (Anand Eswaran) നിയമിച്ചു. മുംബൈ സർവകലാശാലയിൽ നിന്നാണ് ഈശ്വരൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ മിസോറി-കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
വീമിന്റെ സിഇഒ ആകുന്നതിന് മുമ്പ് ഈശ്വരൻ റിങ്സെൻട്രലിന്റെ പ്രസിഡന്റും സിഒഒയുമായിരുന്നു. അതിനുമുമ്പ്, മൈക്രോസോഫ്റ്റിലും പ്രവർത്തിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ സർവീസസ്, ഇൻഡസ്ട്രി & ഡിജിറ്റൽ, കസ്റ്റമർ കെയർ, കസ്റ്റമർ സക്‌സസ് ടീമുകളെ അദ്ദേഹം നയിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന് മുമ്പ് ഈശ്വരൻ എസ്എപിയിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. എച്ച്പിയിലെ ഗ്ലോബൽ സോഫ്റ്റ്‌വെയർ സർവീസസിന്റെ വൈസ് പ്രസിഡന്റ്, വിഗ്നെറ്റിലെ ഗ്ലോബൽ പ്രൊഫഷണൽ സർവീസസിന്റെ വൈസ് പ്രസിഡന്റ്, ബ്രൗൺ കൺസൾട്ടിങ്ങിലെ സീനിയർ മാനേജർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ സിഇഒ ആയിരുന്ന വില്യം എച്ച്. ലാർജന്റെ (ബിൽ ലാർജന്റ്) ഒഴിവിലേയ്ക്കാണ് ആനന്ദ് ഈശ്വർ എത്തുന്നത്. ലാർജന്റ് സിഇഒ സ്ഥാനം ഒഴിയുകയും ഡയറക്ടർ ബോർഡ് ചെയർമാൻ എന്ന നിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. “വീം ഈ വർഷം എആർആറിൽ (ARR) ഒരു ബില്യൺ ഡോളർ കടന്നിരുന്നു. കൂടാതെ 400,000ത്തിലധികം ഉപഭോക്താക്കളാണ് വീമിനുള്ളത്.
“വിപണിയെക്കാൾ വളരെ വേഗത്തിൽ വളരുന്ന ഒരു കമ്പനിയാണ് വീം. ഇത്തരമൊരു മികച്ച ടീമിന്റെ യാത്രയിൽ ഒപ്പം ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഡാറ്റ എല്ലാ സ്ഥാപനങ്ങളുടെയും ഏറ്റവും വിലപ്പെട്ട ആസ്തിയായി മാറിയിരിക്കുന്നു. അതുപോലെ തന്നെ, ഡാറ്റാ മാനേജ്‌മെന്റ്, സുരക്ഷ, എന്നിവ സ്ഥാപനങ്ങൾക്ക് അനുസരിച്ച് ഉറപ്പാക്കേണ്ടത് നിർണായകമാണ്. കരുത്തുറ്റ റാൻസംവെയർ പരിരക്ഷയും ഡാറ്റ എവിടെയായാലും സുരക്ഷിതമാക്കാനുള്ള കഴിവും വീമിന്റെ ഏറ്റവും വലിയ സവിശേഷയാണെന്ന് ” സിഇഒ ആനന്ദ് ഈശ്വരൻ പറഞ്ഞു.
സുന്ദര്‍ പിച്ചൈയ്ക്കും സത്യ നദെല്ലയ്ക്കും പിന്നാലെ ഇന്ത്യന്‍ വംശജനായ പരാഗ് അഗർവാൾ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റത് അടുത്തിടെ വലിയ വാർത്തയായിരുന്നു. പരാഗിന് പിന്നാലെയാണ് ഇപ്പോൾ ആനന്ദ് ഈശ്വരൻ മറ്റൊരു ഗ്ലോബൽ ഐടി കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റിരിക്കുന്നത്. ജാക്ക് ഡോര്‍സി ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവച്ചതോടെയാണ് കമ്പനിയുടെ സിടിഒ ആയി പരാഗ് അഗർവാളിനെ തിരഞ്ഞെടുത്തത്. പരാഗ് അഗര്‍വാള്‍ ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയത്. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി. മൈക്രോസോഫ്റ്റ് റിസര്‍ച്ചിന്റെയും യാഹൂ റിസര്‍ച്ചിന്റെയും നേതൃസ്ഥാനങ്ങളില്‍ പരാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.