ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കാൻ അവസാന ശ്വാസംവരെ പോരാടുമെന്ന് പ്രതിജ്ഞയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഗൂളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രഖ്യാപനം. തന്റെ പോരാട്ടം ജമ്മു കശ്മീർ ജനതയ്‌ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ഞങ്ങൾക്കോ, ഞങ്ങളുടെ കുടുംബത്തിനോ വേണ്ടിയല്ല പോരാടുന്നത്. മറിച്ച് ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടിയും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ്. 2019 ആഗസ്റ്റ് 5 ന് നമ്മിൽ നിന്നും തട്ടിയെടുത്ത അവകാശം പുന:സ്ഥാപിക്കുന്നതിന് വേ്ണ്ടിയാണ് ഈ യുദ്ധം. അവസാന ശ്വാസംവരെ പോരാട്ടം തുടരും’ – ഒമർ അബ്ദുള്ള പറഞ്ഞു.
ഇത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്ന് ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കാനുള്ള ഈ യുദ്ധത്തിൽ നിന്നും ആരും പിൻമാറില്ലെന്നാണ് വിശ്വാസം. ഏവരും തങ്ങളുടെ പോരാട്ടത്തെ യുക്തിസഹമായ പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് കരുതുന്നതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.